Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവാദത്തിന്‍െറ...

സംവാദത്തിന്‍െറ വാതിലുകള്‍ തുറന്ന് സാഹിത്യോത്സവത്തിന് തുടക്കം

text_fields
bookmark_border
സംവാദത്തിന്‍െറ വാതിലുകള്‍ തുറന്ന്  സാഹിത്യോത്സവത്തിന് തുടക്കം
cancel

കോഴിക്കോട്: അറബിക്കടലിന്‍െറ തീരത്ത് ചിന്തയുടെയും സംവാദത്തിന്‍െറയും പുതിയ വഴികള്‍ തുറന്ന് മൂന്നുനാള്‍ നീളുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് പ്രൗഢമായ തുടക്കം. കേരളത്തിനകത്തും പുറത്തും നിന്നുള്ള സാഹിത്യകാരന്മാരുടെ സാന്നിധ്യത്തില്‍ എം.ടി. വാസുദേവന്‍ നായര്‍, സച്ചിദാനന്ദന്‍, പ്രതിഭ റായ്, ഗീത ഹരിഹരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തിരിതെളിയിച്ചതോടെയാണ് കോഴിക്കോടിന് പുതിയ മേല്‍വിലാസമായി മേളക്ക് തുടക്കമായത്.
ജയ്പുരിലും ചണ്ഡിഗഢിലും കൊനാര്‍ക്കിലും ഡല്‍ഹിയിലും ഭുവനേശ്വറിലുമെല്ലാം അരങ്ങേറുന്നപോലെ കേരളത്തിന് തനതായ സാഹിത്യോത്സവം എന്നതാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍ പറഞ്ഞു. സാഹിത്യം സംസ്കാരത്തിന്‍െറ രക്തധമനിയായ നാടാണ് കേരളം. മലയാള സാഹിത്യം മറ്റേത് ഭാഷയിലെയും സാഹിത്യത്തേക്കാള്‍ താഴെയല്ല. അതേസമയം, നിരൂപണ രംഗത്തും നാടകപ്രസ്ഥാന രംഗത്തും പുതിയ സിനിമകളുടെ പരിചരണത്തിലും നാം എത്ര മാത്രം മുന്നോട്ടു പോയിട്ടുണ്ട് എന്ന് അന്വേഷിക്കണം. ജനപ്രിയ സാഹിത്യവും പരിഭാഷകളും ഭാഷയെ സ്വാധീനിക്കുന്നതെങ്ങനെയെന്നും പരിശോധിക്കണം. സാഹിത്യവും മറ്റ് കലാരൂപങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന ചര്‍ച്ച വേണം. എല്ലാതരത്തിലുമുള്ള ചിന്താഗതികളുമായി തുറന്ന സംവാദമാണ് മേള  ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അസഹിഷ്ണുതയുടെ പുതിയ രാജ്യസാഹചര്യത്തിലാണ് കോഴിക്കോട്ട് സാഹിത്യോത്സവം അരങ്ങേറുന്നതെന്ന് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മലയാള യൂനിവേഴ്സിറ്റിയും ഭരണഭാഷയും കോടതി ഭാഷയും മലയാളമാക്കാനും ശ്രമം നടക്കുമ്പോഴും മലയാളം വായന കുറഞ്ഞുവരുന്നുണ്ടോ എന്ന് പരിശോധിക്കണം. പ്രവാസികളായ ഇന്ത്യക്കാരുടെ രണ്ടാം തലമുറയെ മലയാളം അഭ്യസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഭാഷകളുടെയും ഭൂമിശാസ്ത്രത്തിന്‍െറയും വേര്‍തിരിവുകള്‍ക്കപ്പുറവും  ഒന്നായി നില്‍ക്കുന്നുവെന്നതാണ് ഇന്ത്യയുടെ പ്രത്യേകതയെന്ന് ജ്ഞാനപീഠ ജേതാവ് പ്രതിഭ റായ് പറഞ്ഞു.
 സംസ്കാരവും മാനവികതയുമാണ് എഴുത്തുകാരെ ഒന്നിപ്പിച്ച് നിര്‍ത്തുന്നത്. ദൈവത്തിന് സമാന്തരമായി മറ്റൊരു ലോകം സൃഷ്ടിക്കുകയാണ് സാഹിത്യത്തിലൂടെ എഴുത്തുകാര്‍ ചെയ്യുന്നത്.  നിരര്‍ഥകമായ വാചാലതയേക്കാള്‍ അര്‍ഥഗര്‍ഭമായ മൗനമാണ് ചിലപ്പോള്‍ സമൂഹത്തില്‍ ഫലപ്രദമാവുകയെന്നും അവര്‍ പറഞ്ഞു. എം.ടി. വാസുദേവന്‍ നായര്‍, കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പുരസ്കാര ജേതാവ് ഗീത ഹരിഹരന്‍, പ്രമോദ് മങ്ങാട്ട്, എസ്. ആദി കേശവന്‍, കോശി തോമസ് എന്നിവരും സംസാരിച്ചു. ഡി.സി. ബുക്സ് എം.ഡി. രവി ഡിസി സ്വാഗതവും എ.കെ. അബ്ദുല്‍ ഹകീം നന്ദിയും പറഞ്ഞു.  കോഴിക്കോട് ബീച്ചില്‍ എഴുത്തോല, വെള്ളിത്തിര, തൂലിക, അക്ഷരം എന്നീ വേദികളിലായാണ്  മേള നടക്കുന്നത്. 160ലേറെ എഴുത്തുകാര്‍ ചടങ്ങുകളില്‍  സിനിമ, ഡോക്യുമെന്‍ററി, ഹ്രസ്വചിത്രങ്ങള്‍, പാചകമേള, കലാവിരുത് തുടങ്ങി എഴുത്തുകാര്‍ നേരിടുന്ന പ്രതിസന്ധിവരെ മേളയില്‍ ചര്‍ച്ചചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature festival
Next Story