Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാബുവിന്‍െറ ഹരജിയില്‍...

ബാബുവിന്‍െറ ഹരജിയില്‍ ഇന്ന് ഇടക്കാല ഉത്തരവിന് സാധ്യത

text_fields
bookmark_border
ബാബുവിന്‍െറ ഹരജിയില്‍ ഇന്ന് ഇടക്കാല ഉത്തരവിന് സാധ്യത
cancel

കൊച്ചി: ബാര്‍ കോഴക്കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ  കെ ബാബു സമര്‍പ്പിച്ച ഹരജി ഹൈകോടതി ഇന്ന് ഇടക്കാല ഉത്തരവിന് പരിഗണിക്കും. വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും വാദം പൂര്‍ത്തിയാകുന്നതുവരെ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ബാബു നല്‍കിയ ഹരജി ബുധനാഴ്ച ജസ്റ്റിസ് പി. ഉബൈദ് പരിഗണിച്ചെങ്കിലും വാദം കേട്ട് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാറും വിജിലന്‍സ് ഡയറക്ടറും ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക്  നോട്ടീസ് അയച്ചു.  കേസ് പഠിച്ചശേഷം കൂടുതല്‍ വാദം കേള്‍ക്കാമെന്ന കോടതിയുടെ നിലപാടിനെ സര്‍ക്കാര്‍ ഉള്‍പ്പെടെ കക്ഷികള്‍ പിന്തുണക്കുകയായിരുന്നു.

ഹൈകോടതിയുടെ പരിഗണനയിലുള്ള കേസില്‍ ജനുവരി 25ന് ഇടക്കാല വിധി വരാനിരിക്കെ 23ന് വിജിലന്‍സ് കോടതി ഇത്തരമൊരു ഉത്തരവിട്ടത് ശരിയായ നടപടിയല്ല എന്നായിരുന്നു ഹരജിയില്‍ ബാബു ചൂണ്ടിക്കാണിച്ചത്. ഹൈകോടതിയിലെ കേസ് ചൂണ്ടിക്കാട്ടുകയും ദ്രുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തിട്ടും അംഗീകരിക്കാതെ തൃശൂര്‍ വിജിലന്‍സ് കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഉത്തരവിടുകയായിരുന്നു. ബാബുവിനെതിരായ ബിജു രമേശിന്‍െറ ആരോപണത്തെ തുടര്‍ന്ന് പ്രാഥമികാന്വേഷണം നടത്തി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ യോഗത്തില്‍ നടന്ന സംഭാഷണങ്ങളുടെ ശബ്ദരേഖ മാത്രമാണ് തെളിവായുള്ളത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട ഹരജികള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലും ലോകായുക്തക്ക് മുന്നിലും പരിഗണനയിലാണ്. ഹരജി നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാകുന്ന ഒരു തെളിവുമില്ലാതെയാണ് കോടതി ദ്രുതാന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്നാണ് സമയം നീട്ടി  ചോദിച്ചപ്പോള്‍ അനുവദിക്കാതിരുന്ന കോടതി അനാവശ്യമായ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ബാബു ഹരജിയില്‍ പറയുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bar case
Next Story