അങ്കമാലിയിൽ ചരക്കു ലോറി നിയന്ത്രണംവിട്ട് മീഡിയൻ ഇടിച്ചു തകര്‍ത്തു
text_fields![](http://45.249.108.223/sites/default/files/ankamaliacci-1.jpg)
അതേസമയം, ശക്തമായ മഴയും മൂടല്‍ മഞ്ഞും മൂലം റോഡിലെ ദിശകാണാന്‍ സാധിക്കാതെ വന്നതാണ് നിയന്ത്രണം തെറ്റിയതെന്നാണ് ഡ്രൈവറുടെ വിശദീകരണം. അത്താണിയില്‍ എ.ടി.എച്ച് മുതല്‍ കുത്തനെ ഇടത്തോട്ട് കൊടും വളവാണെങ്കിലും തിരിയാതെ ലോറി മീഡിയനിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി ഏകദേശം 50 മീറ്ററോളം ദൂരത്തില്‍ മീഡിയനും ഗ്രില്ലുകളും തകര്‍ത്തു. വഴിവിളക്കുകളും പരസ്യ, ദിശാസൂചിക ബോര്‍ഡുകളും തകര്‍ത്ത് മറുവശത്തെ റോഡിലേക്ക് കടന്ന ലോറി അങ്കമാലി ബസ് സ്റ്റോപ്പിലേക്ക് കുതിച്ചെങ്കിലും മുന്‍വശത്തെ മെയിന്‍ ആക്സിലും ലീഫ് സെറ്റും ടയറുകളും തകര്‍ന്ന് റോഡില്‍ കുത്തിനിന്നത് മൂലമാണ് നിയന്ത്രിക്കാനായത്.
ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ മേട്ടുപാളയം സ്വദേശി ഉബൈദുല്ലയെ (38) അപകടം കണ്ടെത്തിയ യാത്രക്കാരാണ് രക്ഷപ്പെടുത്തിയത്. ശരീരമാസകലം പരിക്കുണ്ടെങ്കിലും ഗുരുതരമല്ല. ഇയാളെ ആലുവ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് മിനിറ്റുകള്‍ക്ക് മുമ്പാണ് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് മിന്നല്‍വേഗത്തില്‍ ഇത് വഴി കടന്ന് പോയതത്രെ. അപകടം നടക്കുമ്പോള്‍ റോഡില്‍ മറ്റു വാഹനങ്ങളും യാത്രക്കാരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണൊഴിവായത്. അപകടത്തില്‍പ്പെട്ട ലോറി റോഡിന് കുറുകെ കിടന്നതിനാല്‍ മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.
![](http://45.249.108.223/sites/default/files/ankamaliacci-2.jpg)
തുടര്‍ന്ന് നെടുമ്പാശ്ശേരി എസ്.ഐ. പി.ഒ. ജയിംസിന്‍റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീര്‍ ഇബ്രാഹിം, സി.പി. ഷാജന്‍ എന്നിവരും സംഭവമറിഞ്ഞ് ഹൈവെ പൊലീസുമെത്തിയാണ് ഗതാഗതം നിയന്ത്രണ വിധേയമാക്കിയത്. പിന്നീട് ആലുവയില്‍ നിന്ന് എക്സ്കവേറ്റര്‍ എത്തിച്ച് അപകടത്തില്‍പ്പെട്ട ലോറി റോഡിന്‍റെ മധ്യഭാഗത്ത് നിന്ന് നീക്കിയതിന് ശേഷം മറ്റൊരു ലോറിയില്‍ പച്ചക്കറി കയറ്റി എട്ടു മണിയോടെ കായംകുളത്തേക്ക് കൊണ്ട് പോവുകയായിരുന്നു.
ഒരു മാസം മുമ്പ് തൃശൂര്‍ സ്വദേശി സഞ്ചരിച്ചിരുന്ന കാറും ഇവിടെ ഇത്തരത്തില്‍ അപകടത്തില്‍പ്പെടുകയുണ്ടായി. മേഖലയില്‍ കരിയാട് കഴിഞ്ഞാല്‍ കുടുതല്‍ അപകടങ്ങളുണ്ടാകുന്നത് കാംകോക്ക് സമീപമുള്ള അത്താണി വളവിലാണ്. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത്തരത്തില്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുള്ളതെന്നാണ് പരക്കെയുള്ള ആക്ഷേപം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.