Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനന്മകളാല്‍ ധന്യമാക്കുക

നന്മകളാല്‍ ധന്യമാക്കുക

text_fields
bookmark_border
നന്മകളാല്‍ ധന്യമാക്കുക
cancel

റമദാനിന്‍െറ ഓരോ ദിനരാത്രങ്ങള്‍ക്കും വ്യത്യസ്തങ്ങളായ പ്രാധാന്യമാണുള്ളത്. ആദ്യത്തെ പത്ത് രാവുകള്‍ അല്ലാഹുവിന്‍െറ കാരുണ്യം കൊണ്ട് പ്രത്യേകമാക്കപ്പെട്ടതാണെന്ന് മഹത്തുക്കള്‍ രേഖപ്പെടുത്തുന്നു. അല്ലാഹുവിന്‍െറ മഹത്തായ കാരുണ്യം എണ്ണിത്തിട്ടപ്പെടുത്താവുന്നതിലും അപ്പുറമാണെന്ന് ഖുര്‍ആന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

വിശുദ്ധ റമദാനിനെ സമ്പന്നമാക്കുന്ന കാര്യങ്ങളില്‍ മുഖ്യമായത് മാനവരാശിക്ക് മാര്‍ഗദര്‍ശനം നല്‍കിയ അമാനുഷിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്‍െറ  അവതരണമാണ്. ജീവിതത്തിന്‍െറ ലക്ഷ്യവും മാര്‍ഗവും സുവ്യക്തമായി ആവിഷ്കരിച്ച ആ വിശുദ്ധഗ്രന്ഥം മനുഷ്യന്‍െറ ആത്മീയവും ഭൗതികവുമായ സംസ്കരണത്തിന് വഴിതുറക്കുന്നു. അതുകൊണ്ടുതന്നെയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രാമുഖ്യം നേടിയത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശുദ്ധ റമദാന്‍, ഖുര്‍ആന്‍ പാരായണം അധികരിപ്പിക്കേണ്ട മാസമാണ്.

വിശ്വാസികള്‍ക്ക് ആത്മസംസ്കരണത്തിന്‍െറയും ആരാധനാ ധന്യതയുടെയും പുത്തനുണര്‍വുകള്‍ സമ്മാനിക്കുന്ന വിശുദ്ധ റമദാനിനെ നാം കൂടുതല്‍ നന്മകളെക്കൊണ്ട് ധന്യമാക്കണം. ആരാധനകള്‍ക്കും ദാനധര്‍മങ്ങള്‍ക്കും ഒട്ടേറെ പ്രതിഫലം നല്‍കപ്പെടുന്ന ഈ പുണ്യമാസത്തില്‍ കഷ്ടതയനുഭവിക്കുന്നവന്‍െറ കണ്ണീരൊപ്പാനും അവരെ സഹായിക്കാനും നാം മുന്നിട്ടിറങ്ങണം. നിങ്ങള്‍ ഒരു കാരക്കച്ചീന്തുകൊണ്ടെങ്കിലും നരകത്തെ കാക്കുക എന്ന പ്രവാചകാധ്യാപനം ദാനധര്‍മങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു. നന്മകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തിരുവാക്കുകള്‍ നമുക്ക് പ്രചോദനമാകണം.

തിരുസന്നിധിയില്‍ വന്നുകൂടിയ അനുചരന്മാരോട് പ്രവാചകന്‍ ചോദിച്ചു. നിങ്ങളില്‍ ആരാണിന്ന് നോമ്പുകാരനായിട്ടുള്ളത്. അവരില്‍നിന്നും അബൂബക്കര്‍ സിദ്ദീഖ് എഴുന്നേറ്റുനിന്നു. പ്രവാചകന്‍ വീണ്ടും അവരോട് ചോദിച്ചു നിങ്ങളില്‍നിന്ന് ആരാണ് ദാനധര്‍മം ചെയ്തവര്‍. അതിനും അബൂബക്കര്‍ സിദ്ദീഖ് തന്നെയാണ് മറുപടിപറയാനുണ്ടായത്. മൂന്നാമതായി നബി ചോദിച്ചു ആരാണ് ഇന്ന് രോഗിയെ സന്ദര്‍ശിച്ചത്. അതിനും അബൂബക്കര്‍ സിദ്ദീഖ് പറഞ്ഞു -ഞാന്‍ നബിയേ... ശേഷം നബിപറഞ്ഞു ആരെങ്കിലും ഈ മൂന്നുകാര്യങ്ങള്‍ ഒരുമിച്ചുകൂട്ടിയാല്‍ അവന്‍ തീര്‍ച്ചയായും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ് (ഹദീസ്).
വിശുദ്ധ ദിനരാത്രങ്ങള്‍ വിശ്വാസിയെ സന്മാര്‍ഗത്തിലേക്ക് വഴിനടത്താനും ജീവിതത്തിരക്കിനിടയില്‍ വിട്ടുപോയ സുകൃതങ്ങളും നന്മകളും വീണ്ടെടുക്കാനുമുള്ള പണിപ്പുരയാണ്.

പകല്‍മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട് മാത്രം വിശുദ്ധ റമദാനിന്‍െറ ശ്രേഷ്ഠതകള്‍ കൈവരിക്കാനാവില്ല. നോമ്പിലൂടെ നമ്മുടെ ഹൃദയം സംസ്കരിക്കപ്പെടണം. വന്നുപോയ പാപങ്ങള്‍ക്ക് മാപ്പിരന്ന് സ്വശരീരത്തോടും കുടുംബത്തോടും സമൂഹത്തോടുമൊക്കെയുള്ള ബാധ്യതകള്‍ നിറവേറ്റണം. ആരാധനകളും സുകൃതങ്ങളും ജീവിതത്തില്‍ നിലനിര്‍ത്തണം. അല്ലാത്തവന്‍െറ വ്രതം വെറും പാഴ്വേലയാണെന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നു. ‘അസ്സിയാമു ജുന്നതുന്‍’ (വ്രതം പരിചയാണ്) - പ്രവാചകാധ്യാപനമാണിത്. സര്‍വ തിന്മകളില്‍നിന്നും ദുര്‍വിചാരങ്ങളില്‍നിന്നും അത് മനുഷ്യന് സംരക്ഷണംനല്‍കുന്നു. ആജ്ഞാനുസരണം സര്‍വ തിന്മകളില്‍നിന്നും വിട്ടുനിന്ന് പരിശുദ്ധ റമദാനിനെ ധന്യമാക്കിയാല്‍ അവര്‍ക്ക് വിശിഷ്ടങ്ങളായ പ്രതിഫലങ്ങളാണ് അല്ലാഹുനല്‍കുന്നത്. സ്വര്‍ഗത്തില്‍ നോമ്പനുഷ്ടിച്ചവര്‍ക്കു മാത്രമായി റയ്യാന്‍ എന്ന ഒരു കവാടമുണ്ട്. നോമ്പുകാരല്ലാത്ത ഒരാള്‍ക്കും അതിലൂടെ പ്രവേശിക്കാനാവില്ല. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ കവാടം അടയുന്നതാണ് (ഹദീസ്).

റമദാന്‍ അര്‍ഥം സൂചിപ്പിക്കുന്നതുപോലെ തിന്മകളും ദുര്‍വൃത്തികളും കരിച്ച് മനസ്സും ശരീരവും പാപമുക്തമാക്കേണ്ട മാസമാണ്. പുണ്യങ്ങളും പ്രതിഫലനങ്ങളും ധാരാളമായി നല്‍കപ്പെടുന്ന ഈ വിശുദ്ധ രാവിരവുകള്‍ ആരാധനകള്‍കൊണ്ട് ധന്യമാക്കുക. മനസ്സിനെയും ശരീരത്തെയും ദുര്‍മാര്‍ഗങ്ങളില്‍ തളച്ചിടുന്ന വാക്കുകളില്‍നിന്നും പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനില്‍ക്കുക. തിരുനബി ഉണര്‍ത്തിയതുപോലെ നിങ്ങള്‍ക്ക് വാക്കിലും പ്രവര്‍ത്തിയിലും സൂക്ഷ്മത പുലര്‍ത്താനാവുന്നില്ളെങ്കില്‍ നിങ്ങള്‍ മിണ്ടാതിരിക്കുക. നോമ്പുകാരന്‍െറ അടക്കവും ഉറക്കവുമെല്ലാം ആരാധനയാണെന്ന് മഹത്തുക്കള്‍ രേഖപ്പെടുത്തുന്നു. വിശുദ്ധിയുടെ വസന്തം പെയ്തിറങ്ങുന്ന ഈ മാസം നമുക്ക് സുകൃതങ്ങളും നന്മകളുംകൊണ്ട് ധന്യമാക്കാം. നാഥന്‍ തുണക്കട്ടെ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanDharmapatha
Next Story