Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറമദാന്‍ അവസാന...

റമദാന്‍ അവസാന പത്തില്‍; മനസ്സുകള്‍ പ്രാര്‍ഥന മുഖരിതം

text_fields
bookmark_border
റമദാന്‍ അവസാന പത്തില്‍; മനസ്സുകള്‍ പ്രാര്‍ഥന മുഖരിതം
cancel

കോഴിക്കോട്: ആത്മീയതയുടെ പെരുമഴക്കാലമായി മാറിയ റമദാന്‍ വ്രതം ഇനി 10 ദിവസം മാത്രം. റമദാന്‍ അവസാന പത്ത് ശനിയാഴ്ച തുടങ്ങുന്നതോടെ ആരാധനയും നല്ലകാര്യങ്ങളും അധികരിപ്പിക്കാനും തിന്മ എന്നെന്നേക്കുമായി അകറ്റാനുമുള്ള ഉറച്ച തീരുമാനമെടുക്കാന്‍ ഇമാമുമാര്‍ പള്ളികളില്‍ ഉണര്‍ത്തി. വിശ്വാസികള്‍ പ്രാര്‍ഥനകളാല്‍ കൂടുതല്‍ സജീവമാവുകയാണ്. വെള്ളിയാഴ്ച കനത്തമഴയിലും നിറഞ്ഞൊഴുകിയ വിശ്വാസികളെ സാക്ഷിനിര്‍ത്തിയാണ് നഗരത്തിലെ പള്ളികളില്‍ ഇമാമുമാര്‍ ഖുത്തുബ നിര്‍വഹിച്ചത്.

പള്ളികളില്‍ പതിവിലും നേരത്തേതന്നെ തിരക്ക് തുടങ്ങിയിരുന്നു. സ്ത്രീകളും ഏറെ എത്തി. വ്രതമാസത്തിന്‍െറ പുണ്യനാളുകളില്‍ പ്രാര്‍ഥനകള്‍ക്ക് ഫലം ഉറപ്പാണെന്ന പ്രവാചക വാഗ്ദാനം ഉള്‍ക്കൊണ്ട്  ദീര്‍ഘമായ പ്രാര്‍ഥനകളും പള്ളികളില്‍ നടന്നു. ഇനിയുള്ള പത്തുദിവസത്തിന്‍െറ ഭൂരിഭാഗവും ആരാധനാ കര്‍മങ്ങള്‍ക്കായി  മാറ്റിവെക്കണമെന്ന് ഇമാമുമാര്‍ ഉപദേശിച്ചു. ആരാധനാലയങ്ങളും വീടുകളും പ്രാര്‍ഥനാ മുഖരിതമാവണം. നിര്‍ബന്ധ ബാധ്യതയായ സകാത് വരുമാനത്തിന്‍െറ അളവ് കണക്കാക്കി നിശ്ചിത രീതിയില്‍തന്നെ ഓരോ വ്യക്തിയും നല്‍കണം.

പള്ളികളില്‍ ഇഅ്തികാഫ് (ഭജന) ഇരിക്കാനും രാത്രികാലങ്ങളില്‍ ദീര്‍ഘമായി നമസ്കാരങ്ങളില്‍ മുഴുകാനും കഴിയുന്നവര്‍ക്കേ ആത്മീയതയുടെ വസന്തം അനുഭവിച്ചറിയാനാവൂ. ഇതിനായി ആലസ്യവും അരുതായ്മകളും വെടിയാന്‍ ശ്രമിക്കുകയും അതിനായി മനസ്സുതട്ടി പ്രാര്‍ഥിക്കുകയും വേണം. ഖുര്‍ആന്‍ അവതരിച്ച മാസമെന്ന നിലയില്‍ വേദപാരായണം വര്‍ധിപ്പിക്കാനും കണിശത പുലര്‍ത്തണം. ദൈവത്തിന്‍െറ പ്രത്യേക അനുഗ്രഹങ്ങളുമായി വ്രതമാസത്തിലെ അവസാന നാളുകളിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന ലൈലത്തുല്‍ ഖദ്ര്‍ അവസാന പത്തിലാവാനാണ് സാധ്യത കല്‍പിക്കപ്പെടുന്നത്. പാപങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെടുമെന്ന വിശ്വാസമുള്ള ആ രാത്രിക്കുവേണ്ടിയുള്ള പ്രതീക്ഷയും വിശ്വാസിക്ക് കൂടുതല്‍ കര്‍മനിരതനാവാന്‍ പ്രേരണയാകുന്നു.

റമദാനിന്‍െറ അദ്യ പത്ത് അനുഗ്രഹത്തിന്‍േറതും രണ്ടാം പത്ത് പാപമോചനത്തിന്‍േറതും അവസാന പത്ത് നരകമോചനത്തിനുമുള്ളതാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഇനിയുള്ള നാളുകളില്‍ കാരുണ്യപ്രവര്‍ത്തനങ്ങളും സഹായ വിതരണങ്ങളും കൂടുതല്‍ സജീവമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan
Next Story