Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടതു സ്ഥാനാർഥികളുടെ...

ഇടതു സ്ഥാനാർഥികളുടെ കേസ് വിവരങ്ങൾ പുറത്തുവിട്ട് മുഖ്യമന്ത്രി

text_fields
bookmark_border
ഇടതു സ്ഥാനാർഥികളുടെ കേസ് വിവരങ്ങൾ പുറത്തുവിട്ട് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: തനിക്കെതിരെ കേസുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് മറുപടിയായി എൽ.ഡി.എഫ് സ്ഥാനാർഥികളുടെ കേസ് വിവരങ്ങൾ പുറത്തുവിട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രത്യാക്രമണം. സര്‍വകലാശാല നിയമനത്തട്ടിപ്പ് മുതല്‍ താലിബാന്‍ മോഡല്‍ കൊലപാതകം വരെയുള്ള കേസുകളിലെ പ്രതികളാണ് സി.പി.എം സ്ഥാനാർഥികളെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി സ്ഥാനാർഥികളില്‍  കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ വരെയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലം അടിസ്ഥാനമാക്കി മുഖ്യമന്ത്രി ആരോപിക്കുന്നു.

സംസ്ഥാനത്തു മത്സരിക്കുന്ന മൂന്നു മുണികളിലെയും സ്ഥാനാർഥികളുടെ പേരില്‍ 943 കേസുകളാണുള്ളത്. ഇതില്‍ 685 എണ്ണം എൽ.ഡി.ഫ് സ്ഥാനാർഥികള്‍ക്കെതിരേയാണ്. സി.പി.എമ്മിന്‍റെ 67 സ്ഥാനാർഥികളുടെ പേരില്‍ 617 കേസുകളാണുള്ളത്. എൻ.ഡി.എ സ്ഥാനാർഥികളുടെ പേരില്‍ 152 കേസുകളുണ്ട്. കേരള നിയമസഭയെ കുറ്റവാളികളുടെയും തട്ടിപ്പുകാരുടെയും ഇരിപ്പിടമാക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും ഇവരെ ജനം തിരസ്‌കരിക്കുമെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

കേരള സര്‍വകലാശാല അസിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തട്ടിപ്പില്‍ മൂന്നാം പ്രതിയാണ് അരുവിക്കരയിലെ സി.പി.എം സ്ഥാനാര്‍ഥി എ.എ. റഷീദ്. ഈ കേസിലെ നാലാം പ്രതി ബി.എസ്. രാജീവ് വട്ടിയൂര്‍ക്കാവിലെ സി.പി.എം സ്ഥാനാർഥി ടി.എന്‍. സീമയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാണ്.

2005ല്‍ നടത്തിയ അസി. ഗ്രേഡ് പരീക്ഷയില്‍ ഉത്തരകടലാസുകള്‍ നശിപ്പിക്കുകയും റാങ്ക് ലിസ്റ്റില്‍ തിരിമറി നടത്തി സി.പി.എം നേതാക്കളുടെ അടുപ്പക്കാരായ ഇരുനൂറോളം പേര്‍ക്ക് നിയമനം നല്‍കുകയും ചെയ്തുവെന്നാണ് കേസ്. അന്ന് സിന്‍ഡിക്കറ്റ് അംഗങ്ങളായിരുന്ന എ.എം. റഷീദും ബി.എസ്. രാജീവും ഒന്നും രണ്ടും പ്രതികളായ  വൈസ് ചാന്‍സലര്‍,  പ്രോ വൈസ് ചാന്‍സലര്‍  എന്നിവരുമായി സാമ്പത്തിക നേട്ടങ്ങള്‍ക്ക് ഗൂഢാലോചന നടത്തി എന്നണ് കുറ്റപത്രത്തിലുള്ളത്. തിരുവനന്തപുരം വിജിലന്‍സ് എന്‍ക്വയറി കമീഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് പരിഗണിക്കുന്ന കേസില്‍ പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

കേരളത്തെ ഞെട്ടിച്ച അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ടി.വി. രാജേഷ് 33-ാം പ്രതിയാണ്. സി.പി.എമ്മിന്‍റെ ശക്തിദുര്‍ഗമായ കീഴറയില്‍വെച്ച് 2011 ഏപ്രിലിലാണ് എം.എസ്.എഫ് നേതാവ് അബ്ദുല്‍ ഷുക്കൂറിനെ (21) വിചാരണ ചെയ്ത് താലിബാന്‍ മോഡലില്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നത്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു കല്ലെറിഞ്ഞതാണ് കൊലക്ക് കാരണമായി പൊലീസ് കണ്ടെത്തിയത്.  ഷുക്കൂറിനെ കൊല്ലാനുള്ള ഗൂഢാലോചന അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നാണ് രാജേഷിനെതിരേയുള്ള കുറ്റം. ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. സി.പി.എമ്മിന്‍റെ എട്ടു പ്രധാന ഭാരവാഹികളും ഡി.വൈ.എഫ്‌.ഐയുടെ എട്ടു ഭാരവാഹികളും ഉള്‍പ്പെടെ 33 പേരെ പ്രതി ചേര്‍ത്താണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.  കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഷുക്കൂറിന്‍റെ അമ്മ ഹൈകോടതിയില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ഗൂഢാലോചന സംബന്ധിച്ച് കേസ് സി.ബി.ഐക്കു വിട്ടിട്ടുണ്ട്.

ബി.ജെ.പിയുടെ പാറശാല സ്ഥാനാർഥി ജയചന്ദ്രന്‍ നായര്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഹൈകോടതിയില്‍ അപ്പീലുണ്ട്. രണ്ട് ഡി.ഫിക്കാരെ 1990ല്‍ കൊലപ്പെടുത്തിയ കേസിലാണ് ഇദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. വ്യാജരേഖ ചമച്ചതിനും വഞ്ചനക്കും ചാത്തന്നൂരിലെ ബി.ജെ.പി സ്ഥാനാർഥി ബി.ബി. ഗോപകുമാറിന് കേസുണ്ട്. വട്ടിയൂര്‍ക്കാവിലെ ബേക്കറിയില്‍ അതിക്രമിച്ചു കയറി ഉടമയെ കൈയ്യേറ്റം ചെയ്തതിനാണ് പത്തനാപുരം സ്ഥാനാർഥി ഭീമന്‍ രഘുവിനെതിരേ കേസുള്ളത്. വസ്തു വഞ്ചനക്കേസാണ് ചടയമംഗലത്തെ ബി.ജെ.പി സ്ഥാനാർഥി ശിവദാസന്‍ പിള്ളക്കെതിരേയുള്ളത്.

പേരാവൂര്‍ സ്ഥാനാർഥി ബിനോയ് കുര്യന്‍ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു വീഴ്ത്തിയ കേസിലെ പ്രതിയാണ്. 2013 ഒക്‌ടോബര്‍ 27നാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു കല്ലേറുണ്ടായത്. കണ്ണൂരില്‍ കാലുകുത്താന്‍ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്ന ഭീഷണിക്കിടയില്‍ മുഖ്യമന്ത്രി ഒരു പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കണ്ണൂരില്‍ എത്തിയപ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്‍റെ ചില്ല് തകര്‍ക്കുകയും മുഖ്യമന്ത്രിയുടെ നെഞ്ചിനു മുറിവേല്‍പ്പിക്കുകയും ചെയ്തു എന്നാണു കേസ്. ഇപ്പോള്‍ കണ്ണൂര്‍ സെഷന്‍സ് കോടതിയിലാണ് കേസ്.  

തളിപ്പറമ്പിലെ സി.പി.എം സ്ഥാനാർഥി ജയിംസ് മാത്യു ആത്മഹത്യാ  പ്രേരണ കേസില്‍ രണ്ടാം പ്രതിയാണ്. ഈ കേസില്‍ അറസ്റ്റിലായ ജയിംസ് മാത്യു രണ്ടാഴ്ചയോളം ജയിലിലായിരുന്നു. ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശശിധരനെ ഫോണില്‍ ഭീഷണിപ്പെടുത്തിയന്നാണു കേസ്. തുടര്‍ന്ന് അദ്ദേഹം ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കിയിരുന്നു. ആത്മഹത്യാ കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണു ജയിംസിനെ പ്രതിയാക്കിയത്. ജയിംസിനെതിരെ മൊത്തം 11 കേസുകളുണ്ട്.

ഉടുമ്പഞ്ചോലയിലെ സി.പി.എം സ്ഥാനാർഥി എം.എം. മണിക്കെതിരെ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളുണ്ട്. അഞ്ചേരി ബേബിയെ വെടിവച്ചുകൊന്ന കേസ് ഇപ്പോള്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ മുന്നിലാണ്. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ബേബി 1982ലാണു കൊല്ലപ്പെട്ടത്. കൊലവെറി പ്രസംഗത്തിന്‍റെ പേരിലാണ് മറ്റൊരു കേസ്. ''വൺ, ടൂ, ത്രീ.. തോക്ക്, പിച്ചാത്തി, വടി.... ഒരാളെ കുത്തിക്കൊന്നു... ഒന്നിനെ തല്ലിയാ തീര്‍ത്തത് മറ്റൊരുത്തനെ വെടിവെച്ചു പുകച്ചു....'' എിങ്ങനെയായിരുന്നു മണിയുടെ തൊടുപുഴയിലെ മണക്കാട് പ്രസംഗം. കൂടാതെ അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കേസ് ഇപ്പോള്‍ തൊടുപുഴ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.

തിരുവനന്തപുരത്തെ ഇടതു സ്ഥാനാർഥി ആന്‍റണി രാജുവിനെതിരെ തൊണ്ടിമുതലില്‍ തിരിമറി നടത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ശിക്ഷയില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന കേസുണ്ട്. നേമത്ത് വി. ശിവന്‍കുട്ടിക്കെതിരേ 31 കേസുകളുണ്ടെങ്കിലും  തെരഞ്ഞെടുപ്പ് കമീഷന്‍റെ വെബ്‌സൈറ്റില്‍ കേസുകള്‍ സംബന്ധിച്ച സത്യവാങ്മൂലം ഇല്ല.

അഴീക്കോട് സി.പി.എം സ്ഥാനാർഥി നികേഷ് കുമാറിനെതിരേയുള്ള 57ല്‍ 54 ഉം വഞ്ചനാക്കുറ്റമാണ്. വി.എസ്. അച്യുതാനന്ദനെതിരേ ആറു കേസുകളും സി.പി.എം പി.ബി അംഗം പിണറായി വിജയനെതിരേ ലാവലിന്‍ കേസ് ഉള്‍പ്പെടെ 11 കേസുകളുമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
Next Story