പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിൽ ഭക്ഷ്യവിഷബാധ: 400 ജവാന്മാർ ആശുപത്രിയിൽ
text_fieldsതിരുവനന്തപുരം/കഴക്കൂട്ടം: പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിൽ ഭക്ഷ്യവിഷബാധയേറ്റ നാനൂറോളം ജവാന്മാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അറുനൂറോളം പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായാണ് അനൗദ്യോഗിക വിവരം.
ശനിയാഴ്ച വൈകീട്ട് എട്ടരയോടെയാണ് സംഭവം. രാത്രിഭക്ഷണത്തിലെ മീൻ കറിയിൽനിന്നാണ് വിഷബാധയുണ്ടായതെന്ന് സംശയിക്കുന്നു. ഛർദി, തലവേദന, ശാരീരിക അസ്വാസ്ഥ്യം എന്നിവ അനുഭവപ്പെടുകയായിരുന്നു. പലരും ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണു. തുടർന്ന് ക്യാമ്പിലെ ബസുകളിലും ട്രക്കുകളിലും ആംബുലൻസുകളിലും സ്വകാര്യവാഹനങ്ങളിലുമായി വിവിധ ആശുപത്രികളിലെത്തിക്കുകയായിരുന്നു. 119 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. കഴക്കൂട്ടം സി.എസ്.െഎ മിഷൻ ആശുപത്രിയിൽ എഴുപതോളം പേരും കഴക്കൂട്ടം എ.ജെ. ആശുപത്രിയിൽ അമ്പതോളംപേരും ക്യാമ്പിെൻറ ആശുപത്രിയിൽ പതിനഞ്ചോളം പേരും ചികിത്സ തേടിയിട്ടുണ്ട്. ജില്ലയിലെ മറ്റ് സർക്കാർ-സ്വകാര്യ ആശുപത്രികളിലും ജവാന്മാരെ പ്രവേശിപ്പിച്ചിട്ടുണ്ട്. കൃത്യമായ വിവരം രാത്രി വൈകിയും ലഭ്യമായിട്ടില്ല.
സംഭവത്തെതുടർന്ന് പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെ സി.ആർ.പി.എഫ് ജവാന്മാർ ഗേറ്റിൽ തടഞ്ഞു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇടപെട്ടതിനെതുടർന്നാണ് ഉദ്യോഗസ്ഥരെ അകത്തുകടക്കാൻ അനുവദിച്ചത്. തുടർന്ന് മംഗലപുരം പൊലീസ് എത്തി ജീപ്പിൽ ഉദ്യോഗസ്ഥരെ അകത്തെത്തിക്കുകയായിരുന്നു. ആറ്റിങ്ങൽ എ.എസ്.പി, പോത്തൻകോട് സി.ഐ എന്നിവരുടെ നേതൃത്വത്തിൽ മംഗലപുരം പൊലീസ് ക്യാമ്പിനുള്ളിലും പരിസരത്തുമുണ്ട്. അടിയന്തരസാഹചര്യം നേരിടാൻ പതിനഞ്ചോളം ആംബുലൻസുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും മംഗലപുരം പൊലീസ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.