ഗുരുവായൂർ ഥാറിന് 43 ലക്ഷം; വാഹനം സ്വന്തമാക്കിയത് പ്രവാസി വ്യവസായി
text_fieldsഗുരുവായൂർ ഥാർ ലേലത്തിൽ നേടിയ വിഘ്നേഷിന്റെ പിതാവ് വിജയകുമാർ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഥാറിന് പുനർലേലത്തിൽ 43 ലക്ഷം രൂപ. അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാറാണ് അടിസ്ഥാന വിലയുടെ മൂന്നിരട്ടി തുകക്ക് ഥാർ സ്വന്തമാക്കിയത്. നേരത്തെ വാഹനം ലേലത്തിൽ പിടിച്ച അമൽ മുഹമ്മദ് ഇത്തവണ ലേലത്തിൽ പങ്കെടുത്തിരുന്നില്ല.
പ്രവാസി വ്യവസായിയാണ് വിഘ്നേഷ് വിജയകുമാർ. 18 വർഷമായി വിദേശത്താണ് അദ്ദേഹം. ഗുരുവായൂരപ്പന്റെ ഭക്തരായ മാതാപിതാക്കൾക്കുളള സമ്മാനമായാണ് വിഘ്നേഷ് ഥാർ ലേലത്തിൽ സ്വന്തമാക്കിയത്. വിഘ്നേഷിന്റെ പിതാവും മാനേജരുമാണ് ലേലത്തിൽ പങ്കെടുത്തത്.
ഗുരുവായൂരപ്പന്റെ വാഹനമാണ്. എത്ര തുകയായാലും ഥാർ ലേലത്തിൽ പിടിക്കണമെന്നായിരുന്നു മകന്റെ നിർദേശമെന്ന് പിതാവ് വിജയകുമാർ പറഞ്ഞു. 25 ലക്ഷം രൂപ ആദ്യം കെട്ടിയിരുന്നു. 45 വരെ പ്രതീക്ഷിച്ചുവെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.
43 ലക്ഷം രൂപയും ജി.എസ്.ടിയും അടച്ച ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം ഥാർ അങ്ങാടിപ്പുറത്തേക്ക് കൊണ്ടുപോകും.
മഹീന്ദ്ര ഗ്രൂപ്പ് ഡിസംബർ നാലിനാണ് ഥാർ ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചത്. നേരത്തെ, നടത്തിയ ലേലത്തിൽ അമൽ മുഹമ്മദ് എന്നയാൾ 15.10 ലക്ഷം രൂപക്കാണ് ഥാർ ലേലം കൊണ്ടിരുന്നത്. അതിനെതിരെ ഹിന്ദു സേവാ സമാജം ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് പുനർ ലേലം നടത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.