ജയിലുകളിൽ 59 ശതമാനവും വിചാരണ തടവുകാർ
text_fieldsകൊച്ചി: സംസ്ഥാനത്തെ ജയിലുകളിലുള്ള പകുതിയിലേറെ പേരും വിചാരണ തടവുകാരായതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈകോടതി. നാഷനൽ ലീഗൽ സർവിസ് അതോറിറ്റിയുടെ കണക്കനുസരിച്ച് 2020ൽ ജയിലിലുള്ള 59 ശതമാനം പേരും വിചാരണ തടവുകാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇതിൽ ആശങ്ക പ്രകടിപ്പിച്ചത്. കൊലപാതകമടക്കം കേസുകളിൽ പ്രതിയായി എട്ട് വർഷത്തോളം തിരുവനന്തപുരം സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനെ വെറുതെവിട്ട് പുറപ്പെടുവിച്ച അപ്പീൽ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്. തുടർന്ന് വിചാരണ തടവുകാരുടെ കാര്യത്തിൽ ചില നിർദേശങ്ങളും നൽകി.
പ്രതികളെ തടവിലാക്കിയ കാലം കണക്കാക്കി വിചാരണ ആരംഭിക്കാനുള്ള നിർദേശം വിചാരണ കോടതികൾക്ക് നൽകണമെന്ന് ഡിവിഷൻ ബെഞ്ച് ഹൈകോടതിക്ക് നിർദേശം നൽകി. വിചാരണ നീളാൻ കാരണം പ്രതികളല്ലെങ്കിൽ ജാമ്യം നൽകുന്നത് പരിഗണിക്കണം. ഇതിനായി ഉത്തരവിന്റെ പകർപ്പ് ചീഫ് ജസ്റ്റിസിന് കൈമാറണം. വിചാരണ തടവുകാരുടെ വിഷയം ജില്ല ലീഗൽ സർവിസ് അതോറിറ്റിയും ഗൗരവമായി പരിഗണിക്കണം. അവരുടെ പുനരധിവാസത്തിനടക്കം നടപടിയും സ്വീകരിക്കണം. പ്രത്യേക പുനരധിവാസ പദ്ധതിക്ക് സർക്കാർ രൂപംനൽകണം.
പണമില്ലാത്ത തടവുകാരുടെ കാര്യത്തിൽ അപ്പീലിനുപോലും കാലതാമസമുണ്ടാകുന്നുണ്ട്. ഇക്കാര്യത്തിൽ തടവുകാരെ സഹായിക്കാൻ ജയിൽ അധികൃതരെയും ബോധവാന്മാരാക്കണമെന്നും കോടതി നിർദേശിച്ചു. 2005ൽ കവർച്ചശ്രമത്തിനിടെ കൊലപാതകം നടത്തിയെന്ന കേസിൽ പിടിയിലായ ശേഷം ഒളിവിൽ പോവുകയും പിന്നീട് 2009ൽ വീണ്ടും പിടിയിലാവുകയും ചെയ്തയാളാണ് ജാഹിർ ഹുസൈൻ. കേസ് രേഖകൾ നഷ്ടമായതടക്കം കാരണങ്ങളാൽ നീണ്ടുപോയ വിചാരണ ആരംഭിക്കാനായത് 2017ൽ മാത്രമാണ്. നാല് മാസത്തിന് ശേഷം തിരുവനന്തപുരം സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പിന്നീട് അപ്പീൽ സമർപ്പിക്കുന്നത് 2020ലാണ്. കവർച്ചയും കൊലപാതകവുമായി ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് വിലയിരുത്തിയാണ് പ്രതിയെ ഹൈകോടതി വെറുതെവിട്ടത്.
വിചാരണ തടവുകാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യം പരിഗണിക്കാൻ ഹരജി പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.