തിരൂരിലെ വീട്ടിൽ നിന്ന് മായംചേർത്ത 70 കിലോ ചായപ്പൊടി പിടികൂടി
text_fieldsതിരൂർ: ചായയിൽ കടുപ്പം കൂട്ടാൻ ഉപയോഗിക്കുന്ന സിന്തറ്റിക് നിറം ചേർത്ത ചായപ്പൊടി പിടികൂടി ഭക്ഷ്യസുരക്ഷ വകുപ്പ്. തിരൂർ നഗരസഭയിലെ കാഞ്ഞിരക്കുണ്ടിലുള്ള വീട്ടിൽനിന്നാണ് മായം ചേർത്ത 70 കിലോ ചായപ്പൊടി പിടികൂടിയത്.
തിരൂരിലെ വിവിധ തട്ടുകടകളിൽ വിതരണം ചെയ്യാനെത്തിച്ചതാണെന്നാണ് പ്രാഥമിക വിവരം. ഓപറേഷൻ തട്ടുകട എന്ന പേരിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ രണ്ടു കടകളിൽനിന്ന് ഇത്തരം ചായപ്പൊടി കണ്ടെത്തുകയായിരുന്നു. മലപ്പുറം മൊബൈൽ ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പരിശോധിച്ചതിൽ മായം ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഇവരിൽനിന്ന് വിതരണക്കാരെ കണ്ടെത്തുകയും ഭക്ഷ്യസുരക്ഷ ഓഫിസർ എം.എൻ. ഷംസിയയുടെ നേതൃത്വത്തിലുള്ള സംഘം കാഞ്ഞിരക്കുണ്ടിലെത്തി ചായപ്പൊടി കണ്ടെടുക്കുകയുമായിരുന്നു.
സാമ്പ്ൾ കോഴിക്കോട് റീജനൽ അനലറ്റിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ ദിവസം തിരൂരിൽ വ്യാപകമായി നടത്തിയ പരിശോധനയിൽ തട്ടുകടകളിൽനിന്ന് ഉപയോഗിച്ച 30 ലിറ്റർ പഴകിയ എണ്ണയും പിടിച്ചെടുത്തു. കൂടാതെ ബി.പി അങ്ങാടിയിലുള്ള ഒരു ഹോട്ടലിൽനിന്ന് കൃത്രിമ നിറം ചേർത്ത ചിക്കൻ ഷവായയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനക്ക് ഭക്ഷ്യസുരക്ഷ ഓഫിസർ എൻ.എം. ഷംസിയ, ഉദ്യോഗസ്ഥനായ വി.എസ്. വിപിൻ, ടി. ലിജി, ടി.പി. ഗിരിജ, മുഹമ്മദാലി എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.