ഒരു വർഷം നീണ്ട സാഹസിക യാത്രക്ക് അവസാനം; ഭീമൻ യന്ത്രഭാഗം വി.എസ്.സി.യിലെത്തിച്ചു
text_fieldsതിരുവനന്തപുരം: മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രക്കിൽ വരാനെടുത്തത് ഒരുവർഷം. അദ്ഭുതം തോന്നുന്നുണ്ടല്ലെ. എന്നാൽ സംഗതി സത്യമാണ്. ഹൊറിസോണ്ടല്‍ എയ്റോ സ്പേസ് ഓട്ടോ ക്ലേവ് മെഷീന്‍ എന്ന ഭീമൻ യന്ത്ര സംവിധാനമാണ് ട്രക്കിൽ റോഡുമാർഗം വട്ടിയൂർക്കാവിലെ വിക്രം സാരാഭായ് സ്പെയ്സ് സെൻററിലെത്തിച്ചത്.
യാത്ര ആരംഭിച്ചത് മഹാരാഷ്‍ട്രയിലെ താനെക്ക് സമീപമുള്ള അംബര്‍നാഥില്‍ നിന്നാണ്. അംബര്‍നാഥിലെ യുണീക് ഇൻ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ച യന്ത്രത്തിന് 70 ടണ്‍ ഭാരമുണ്ട്. ചെന്നൈ ആസ്ഥാനമായ ജി.പി.ആര്‍ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡാണു യന്ത്രം വിഎസ്എസ്‌സിയില്‍ എത്തിക്കാന്‍ കരാറെടുത്തത്. യന്ത്രത്തിെൻറ വലുപ്പക്കൂടുതൽ കാരണം കപ്പലിലൊ വിമാനത്തിലൊ എത്തിക്കാനാവില്ലായിരുന്നു. അങ്ങിനെയാണ് ട്രക്കിനെ ആശ്രയിക്കുക എന്ന ശ്രമകരമായ ദൗത്യത്തിൽ അധികൃതർ എത്തിച്ചേർന്നത്.
വോൾവൊ ട്രക്കിലായിരുന്നു യാത്ര. യന്ത്രം കയറ്റുന്നതിന് 64 വീലുകളുള്ള പ്രത്യേക പ്ലാറ്റ്ഫോം നിർമിച്ചിരുന്നു. ഫ്രെയിം ഉള്‍പ്പെടെയുള്ള വാഹനത്തിനും യന്ത്രത്തിനുമായി 80 ടണ്ണിലധികം ഭാരമുണ്ട്. നാല് സംസ്ഥാനങ്ങള്‍ താണ്ടിയായിരുന്നു യാത്ര. പ്രതിദിനം അഞ്ച്-ആറ് കിലോമീറ്ററൊക്കെയായിരുന്നു പിന്നിട്ടിരുന്നതെന്ന് ട്രക്ക് ജീവനക്കാർ പറയുന്നു. മൊത്തം 32 പേരാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.
അവസാനം ഞായറാഴ്ച ഇവർ തിരുവനന്തപുരത്തെത്തി. കോവിഡിനെ തുടർന്നും യാത്രയിൽ കാലതാമസമുണ്ടായി. തമിഴ്നാട്ടിലെ ശുചീന്ദ്രത്ത് ട്രക്ക് രണ്ടുമാസം നിർത്തിയിടേണ്ടിവന്നിരുന്നു. രണ്ടാഴ്‍ച മുമ്പാണ് ലോറി സംസ്ഥാനത്തേക്ക് പ്രവേശിച്ചത്. വാഹനം കടന്നുപോകുവാൻ പൊലീസും വൈദ്യുത വകുപ്പും വേണ്ട സഹായങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.