കാറില്‍ മയക്കുമരുന്നു വെച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമിച്ച കേസ്; ഒരാള്‍കൂടി അറസ്റ്റില്‍
text_fieldsജോബിൻ
സുൽത്താൻ ബത്തേരി: കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. ചീരാല്‍ കവിയില്‍ വീട്ടില്‍ കെ.ജെ. ജോബിനെയാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മുന്‍ ഭാര്യയോടുള്ള വിരോധം മൂലം കാറില്‍ എം.ഡി.എം.എ വെപ്പിച്ച മുഖ്യപ്രതി ചീരാല്‍ സ്വദേശിയായ കുണ്ടുവായില്‍ ബാദുഷ (25)യെയും 10,000 രൂപ വാങ്ങി കാറില്‍ എം.ഡി.എം.എ വെച്ച ബാദുഷയുടെ സുഹൃത്തായ ചീരാല്‍, കുടുക്കി, പുത്തന്‍പുരക്കല്‍ പി.എം. മോന്‍സി(30)യെയും പൊലീസ് പിടികൂടിയിരുന്നു. ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍നിന്നാണ് ജോബിന്റെ പങ്ക് വ്യക്തമായത്.
ചീരാലില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കാളിയാകുകയും ദമ്പതികളെ ഫോണില്‍ വിളിച്ച് മൂന്നാംമൈലില്‍ എത്തിക്കുകയും ചെയ്തയാളാണ് ജോബിന്.
പിടിയിലായ മൂന്ന് പേരും അയല്‍വാസികളും സുഹൃത്തുക്കളുമാണ്. കഴിഞ്ഞ മാസം 17ന് വൈകീട്ടാണ് സംഭവം. അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ വില്പനക്കായി ഒ.എല്‍.എക്സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എം.ഡി.എം.എ ഒളിപ്പിച്ചുവെച്ച ശേഷം പൊലീസിന് രഹസ്യവിവരം നല്കി ദമ്പതികളെ കുടുക്കാനാണ് ശ്രമം നടന്നത്.
എന്നാല്‍, പൊലീസിന്റെ കൃത്യമായ അന്വേഷണത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ദമ്പതികളുടെ നിരപരാധിത്വം ബോധ്യമാവുകയും കാറില്‍ എം.ഡി.എം.എ വെച്ച മോന്‍സിയെ പിടികൂടുകയുമായിരുന്നു. ബാദുഷക്ക് ദമ്പതികളോടുള്ള വിരോധംമൂലം കേസില്‍ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മോന്‍സി എം.ഡി.എം.എ ഒളിപ്പിച്ചുവെച്ചത്. കാറില്‍ നിന്ന് 11.13 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.