കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ബന്ധു; കടം വാങ്ങിയ 10 ലക്ഷം തിരികെ ലഭിക്കാനായിരുന്നു തട്ടിക്കൊണ്ടുപോകൽ
text_fieldsകൊല്ലം: കൊല്ലം കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ ബന്ധു. കേസിൽ പിടിയിലായ മാർത്താണ്ഡം സ്വദേശി ബിജു കുടുംബത്തിന്റെ ബന്ധുവാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ കുടുംബം കടം വാങ്ങിയ പത്ത് ലക്ഷം രൂപ തിരികെ ലഭിക്കാനായിരുന്നു തട്ടിക്കൊണ്ടുപോകൽ.
കുട്ടിയെ കടത്തുന്നതിനായി ഒരു ലക്ഷം രൂപയാണ് ബിജു ക്വട്ടേഷൻ സംഘത്തിന് നൽകിയത്. കുട്ടിയെ തമിഴ്‌നാട് മാർത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. പാറശാലയിൽ നിന്നാണ് പൊലീസ് ബിജുവിനെ പിടികൂടിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച സഹോദരിയേയും അയൽവാസിയേയും സംഘം ആക്രമിച്ച് വീഴ്ത്തി.
കുട്ടിയെ കൊണ്ടുപോയതിന് പിന്നാലെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. അഞ്ച് മണിക്കൂറോളം നേരം പൊലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ രാത്രി പതിനൊന്നരയോടെ പാറശാലയിൽ നിന്നാണ് കുട്ടിയെ രക്ഷപെടുത്തിയത്.
തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് സംഘം പൊലീസിന്റെ മുന്നിൽപ്പെടുകയായിരുന്നു. ഈ സമയം അബോധാവസ്ഥയിലായിരുന്നു കുട്ടി. വാടകക്കെടുത്ത കാറിലാണ് സംഘം കൊല്ലത്ത് എത്തിയതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.