Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സമസ്ത അധ്യക്ഷൻ...

‘സമസ്ത അധ്യക്ഷൻ പറഞ്ഞാൽ പുറത്തു നിൽക്കണം; മുക്കം ഉമർ ഫൈസിയുടേത് അച്ചടക്കലംഘനം’; വിമർശനവുമായി അബ്ദുസമദ് പൂക്കോട്ടൂർ

text_fields
bookmark_border
Mukkam Umar Faizi, Abdussamad Pookkottur
cancel

തിരുവനന്തപുരം: സമസ്ത മുശാവറയിലെ പൊട്ടിത്തെറിയെന്നും അധ്യക്ഷൻ ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയതിനും പിന്നാലെ മുക്കം ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി ലീഗ് അനുകൂല വിഭാഗത്തിലെ പ്രമുഖനും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂർ. സമസ്തയിൽ അധ്യക്ഷന്‍റേത് അവസാന വാക്കാണെന്നും അത് അനുസരിക്കേണ്ടത് സമസ്ത അംഗങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത അധ്യക്ഷൻ യോഗത്തിൽ നിന്ന് പുറത്ത് നിൽക്കാൻ പറഞ്ഞാൽ പുറത്തു നിൽക്കണം. ചർച്ചക്ക് ശേഷം എടുക്കുന്ന തീരുമാനത്തിനായി കാത്തിരിക്കാൻ നമ്മൾ ബാധ്യസ്തരാണ്. മുക്കം ഉമർ ഫൈസി നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടി.

അച്ചടക്കലംഘനം സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് മുശാവറയാണ്. വേണ്ട തീരുമാനം മുശാവറ എടുക്കുമെന്നും അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും അബ്ദുൽ സമദ് പൂക്കോട്ടൂർ മാധ്യമങ്ങളോട് വ്യക്തമാക്കി.

നാളിതുവരെ ഉണ്ടാകാത്ത അസാധാരണ സംഭവങ്ങളാണ് ബുധനാഴ്ച കോഴിക്കോട്ട് ചേർന്ന സമസ്ത മുശാവറ യോഗത്തിൽ നടന്നത്. മുശാവറ അംഗങ്ങളെ കള്ളന്മാർ എന്നുവിളിച്ച മുക്കം ഉമർ ഫൈസിയുടെ നിലപാടിൽ പ്രതിഷേധമുയർത്തി അധ്യക്ഷനായ ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഡോ. ബഹാഉദ്ദീൻ നദ്വി അടക്കമുള്ള മുശാവറ അംഗങ്ങളുമായും ഉമർ ഫൈസി കൊമ്പുകോർത്തു. ഇതോടെ സമസ്ത വൈസ് പ്രസിഡന്‍റ് യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ യോഗം പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു.

ഉമർ ഫൈസിയെ യോഗത്തിൽ നിന്ന് മാറ്റിനിർത്തി വിഷയം ചർച്ച ചെയ്യണമെന്ന് ലീഗ് അനുകൂല വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമായതിനാൽ ആരോപണ വിധേയൻ തൽക്കാലം യോഗത്തിൽ നിന്ന് മാറിനിൽക്കട്ടെ എന്ന നിർദേശം ജിഫ്രി തങ്ങൾ മുന്നോട്ടുവെച്ചു. ഇത് ഉമർ ഫൈസി അംഗീകരിച്ചില്ല. ഇതിനുമുമ്പ് പല വ്യക്തികളെ സംബന്ധിച്ചും ചർച്ച ചെയ്തപ്പോൾ അവർ മാറിനിന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉമർ ഫൈസി യോഗത്തിൽ തന്നെ ഇരുന്നത്. ഇതിനെതിരെ ഡോ. ബഹാഉദ്ദീൻ നദ്വി രംഗത്തുവന്നു. മലപ്പുറം എടവണ്ണപ്പാറയിൽ നടന്ന പൊതുയോഗത്തിൽ മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ അപമാനിച്ച വിഷയം അദ്ദേഹം എടുത്തിട്ടു.

‘വളരെ മോശം പരാമർശങ്ങൾ നടത്തുകയും ഉദ്ദേശിച്ചത് അങ്ങനെയല്ലെന്ന് പറയുകയും ചെയ്താൽ പ്രശ്നം തീരുമെന്ന് കരുതരുത്. അധ്യക്ഷന്‍റെ നിർദേശം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്’ എന്നുകൂടി ബഹാഉദ്ദീൻ നദ്വി പറഞ്ഞപ്പോൾ ഉമർ ഫൈസി ക്ഷുഭിതനായി. കള്ളന്മാരാണ് കുഴപ്പമുണ്ടാക്കുന്നതെന്നും അങ്ങനെയുള്ളവർ ഇവിടെ ഇരിക്കുമ്പോൾ താൻ പുറത്തുപോകണമെന്ന് പറഞ്ഞാൽ അംഗീകരിക്കില്ലെന്നും ഉമർ ഫൈസി പറഞ്ഞു. താനെന്താണ് മോഷ്ടിച്ചതെന്ന് ബഹാഉദ്ദീൻ നദ്വി തിരിച്ചുചോദിച്ചു.

പബ്ലിസിറ്റിക്കായി പലരും കള്ളം പറയുകയാണെന്നായിരുന്നു ഉമർ ഫൈസിയുടെ മറുപടി. ഇതോടെ ഉമർ ഫൈസിക്കെതിരെ മുസ്തഫ ഫൈസി, മൂസക്കോയ മുസ്ലിയാർ, കെ.ടി. ഹംസ മുസ്ലിയാർ എന്നിവരടക്കം രംഗത്തുവന്നു. ഇതോടെയാണ് ഞങ്ങളെയെല്ലാം കള്ളന്മാരാക്കിയ സാഹചര്യത്തിൽ യോഗത്തിൽ ഇരിക്കുന്നില്ലെന്നു പറഞ്ഞ് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയത്. തുടർന്ന് വൈസ് പ്രസിഡന്‍റ് യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ ‘സ്വലാത്ത്’ ചൊല്ലി യോഗം പിരിച്ചുവിട്ടതായി അറിയിച്ചു.

പുറത്തിറങ്ങിയ ജിഫ്രി തങ്ങൾ, പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഏതാനും ദിവസങ്ങൾക്കകം പ്രത്യേക മുശാവറ ചേരുമെന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സമസ്ത അധ്യക്ഷനെ പോലും അനുസരിക്കാത്ത ഉമർ ഫൈസിയുടെ നിലപാടിനെതിരെ ലീഗ് അനുകൂല വിഭാഗം ശക്തമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർത്തുന്നത്. ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തിപ്പെടുത്താനാണ് അവരുടെ തീരുമാനം. സമസ്ത ആദർശ സംരക്ഷണ സമിതി ഉടൻ യോഗം ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdussamad PookkotturJifri ThangalMukkam Umar Faizi
News Summary - Abdussamad Pookkottur react to issues in Samastha Mushavara Meeting Issues
Next Story