നെല്ല് സംഭരണത്തിന് നടപടി ഊർജിതമാക്കും
text_fieldsതിരുവനന്തപുരം: ഈ സീസണിലെ നെല്ലുസംഭരണത്തിന് നടപടി ഊർജിതമാക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കൊയ്ത്ത് തുടങ്ങി.
പാലക്കാട് 250 ഏക്കറിലെ 500 ടണ്ണും തൃശൂരിൽ 350 ഏക്കറിലെ 700 ടണ്ണും നെല്ല് സംഭരണത്തിന് തയാറായി.
പാലക്കാട് ജില്ലയിൽ വിരിപ്പ് സീസണിൽ 85,000 ഏക്കറിൽനിന്ന് 1.9 ലക്ഷം ടണ്ണും തൃശൂരിൽ 60,000 ഏക്കറിൽനിന്ന് 12,000 ടണ്ണും വിളവ് പ്രതീക്ഷിക്കുന്നതായി മന്ത്രി ജി.ആർ. അനിലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
പാലക്കാട് ജില്ലയില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും തൃശൂര്‍ ജില്ലയില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലും കൂടുതലായി സംഭരണം നടക്കും
. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സെപ്റ്റംബര്‍ അവസാന ആഴ്ച കൊയ്ത്ത് തുടങ്ങും. ഈ ജില്ലകളില്‍ സെപ്റ്റംബറിൽ 384 ടണ്ണാണ് പ്രതീക്ഷിക്കുന്നത്. വിരിപ്പ് സീസണില്‍ ആലപ്പുഴയിൽനിന്ന് 40,000 മെട്രിക് ടണ്ണും കോട്ടയത്തുനിന്ന് 25,000 മെട്രിക് ടണ്ണുമാണ് പ്രതീക്ഷിക്കുന്നത്.
ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഈ മേഖലകളില്‍ സംഭരണം കൂടുതലായി നടക്കുക. മറ്റ് ജില്ലകളില്‍ ഡിസംബറോടെ സംഭരണം ശക്തമാകും.
33 പാഡി പ്രൊക്യൂര്‍മെന്‍റ് അസിസ്റ്റന്‍റുമാരെ നിയമിച്ചു. സംഭരണത്തിന് ആവശ്യമുള്ള ഉദ്യോഗസ്ഥരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും.
സംസ്ഥാനത്താകെ 79,125 കര്‍ഷകര്‍ നെല്ല് സംഭരണത്തിന് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം-692, കൊല്ലം-120, പത്തനംതിട്ട-മൂന്ന്, ആലപ്പുഴ-8764, കോട്ടയം-4219, ഇടുക്കി-മൂന്ന്, വയനാട്-6567, പാലക്കാട്-55,169, എറണാകുളം-688, തൃശൂർ-2047, മലപ്പുറം-418, കണ്ണൂർ-311, കാസർകോട്-124 എന്നിങ്ങനെയാണ് കണക്ക്.
മന്ത്രി പി. പ്രസാദ്, ഭക്ഷ്യസെക്രട്ടറി അലി അസ്ഗര്‍ പാഷ, കൃഷി സെക്രട്ടറി ഡോ.ബി. അശോക്, ഡയറക്ടര്‍ ടി.വി. സുഭാഷ്, സപ്ലൈകോ ചെയര്‍മാന്‍ ഡോ. സഞ്ജീബ് പട്ജോഷി, ജനറല്‍ മാനേജര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.