ലഹരിയോടും സ്ക്രീനിനോടും ആസക്തി : പ്രതിരോധ പദ്ധതിയുമായി മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: ലഹരിവസ്തുക്കളോടും മൊബൈൽ സ്ക്രീനിനോടും തീരദേശത്തെ കുട്ടികൾ കാണിക്കുന്ന ആസക്തി ശാസ്ത്രീയമായ മാർഗത്തിലൂടെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനാവശ്യമായ പദ്ധതിക്ക് സംസ്ഥാന മനുഷ്യാവകാശ കമീഷൻ രൂപം നൽകി. തിരുവനന്തപുരം ജില്ലയിലെ തീരഗ്രാമങ്ങളായ അഞ്ചുതെങ്ങും ആര്യനാടും കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ലയോള കോളജ് ഓഫ് സോഷ്യൽ സയൻസാണ് (ഓട്ടോണമസ്) പദ്ധതിയുടെ നിർവഹണം നടത്തുന്നത്. ഇതിനാവശ്യമായ പദ്ധതിരൂപരേഖ മനുഷ്യാവകാശ കമീഷൻ സാമൂഹികനീതി വകുപ്പിന് കൈമാറി. തീരഗ്രാമങ്ങളിൽ സമഗ്രമായ സർവ്വേ സംഘടിപ്പിച്ച ശേഷം കുട്ടികൾക്കിടയിൽ വിശദമായ പഠനം നടത്തും. കുട്ടികളുടെ ശരീരത്തെയും മനസിനെയും പ്രതികൂലമായി ബാധിക്കുന്ന ലഹരികളോടുള്ള ആസക്തി അവസാനിപ്പിക്കുന്നതിനുള്ള പ്രതിരോധനടപടികൾ സർക്കാർ, സർക്കാരിതര സംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.
ലഹരികളോട് അമിതമായ താൽപ്പര്യമുണ്ടാകുന്നതിനുള്ള സാഹചര്യം പഠനത്തിന് വിധേയമാക്കും. സർക്കാരിന്റെ സജീവ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. വിദ്യാഭ്യാസം, ആരോഗ്യം, നിയമം എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മനുഷ്യാവകാശ സംരക്ഷണ കാഴ്ചപ്പാടിലൂടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് അധികൃതർക്ക് വിവരം നൽകുന്ന വിസിൽ ബ്ലോവർ കൂട്ടായ്മക്കും രൂപം നൽകും. തെരഞ്ഞെടുക്കുന്ന അഞ്ച് സ്കൂളുകളിലെ 10 നും 18 നുമിടയിലുള്ള വിദ്യാർഥികൾക്കിടയിലായിരിക്കും പദ്ധതി നടപ്പിലാക്കുക.
ഒരു വർഷമാണ് പദ്ധതിയുടെ കാലാവധി. ലഹരിക്കടിമയായ കുട്ടികൾക്ക് ലഹരിവിമുക്ത ചികിത്സയും ലഭ്യമാക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർക്ക് ബോധവൽക്കരണവും ഭവന സന്ദർശനം, സെമിനാർ എന്നിവയും സംഘടിപ്പിക്കും. ലഹരിയോടുള്ള ആസക്തി തുടക്കത്തിൽ കണ്ടെത്തി പ്രതിരോധിക്കുകയാണ് പ്രധാന ലക്ഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.