പി.സി. ജോർജിന് വീണ്ടും പൊലീസ് നോട്ടീസ്; നാളെ ഹാജരാകണം
text_fieldsതിരുവനന്തപുരം: വിദ്വേഷപ്രസംഗക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യംനേടി ജയിൽമോചിതനായ പി.സി. ജോർജിന് വീണ്ടും പൊലീസിന്‍റെ നോട്ടീസ്. ഞായറാഴ്ച രാവിലെ 11ന് ഹാജരാകണമെന്ന് കാണിച്ചാണ് ഫോർട്ട് അസി. കമീഷണർ നോട്ടീസ് നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ നാളെ പ്രചാരണത്തിനെത്തുമെന്നും തന്നെ ജയിലിലേക്ക് അയച്ച മുഖ്യമന്ത്രി പിണറായി വിജയന് അവിടെവെച്ച് മറുപടി നൽകുമെന്നും ജോർജ് പറഞ്ഞിരുന്നു. എന്നാൽ, നാളെ പൊലീസിന് മുന്നിൽ ഹാജരാകേണ്ടിവരുന്നതിനാൽ കൊട്ടിക്കലാശം നടക്കുന്ന തൃക്കാക്കരയിൽ പ്രചാരണത്തിനെത്താൻ പി.സി. ജോർജിന് സാധിച്ചേക്കില്ല.
തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിന്റെ ഭാഗമായി കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും അതിനായി ഹാജരാകണമെന്നും കാണിച്ചാണ് ഫോര്‍ട്ട് അസിസ്റ്റന്റ് കമീഷണർ എസ്. ഷാജി പി.സി ജോര്‍ജിന് നോട്ടീസ് അയച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയാണ് പി.സി. ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഒപ്പം, ശാസ്ത്രീയ പരിശോധനയുൾപ്പെടെയുള്ള കാര്യങ്ങളിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു
വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ പി.സി. ജോർജ് ഇന്നലെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് ഇറങ്ങിയത്. തന്നെ ജയിലിലിട്ടത് പിണറായിയുടെ കളിയുടെ ഭാഗമാണെന്ന് പി.സി. ജോർജ് ആരോപിച്ചിരുന്നു. തനിക്കെതിരെ തൃക്കാക്കരയിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. അതിന് തൃക്കാക്കരയിൽ മറുപടി നൽകും. തൃക്കാക്കരയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ജോർജ് പറഞ്ഞിരുന്നു. പ്രായവും ആരോഗ്യാവസ്ഥയും പരിഗണിച്ച് കോടതി കർശന ഉപാധികളോടെയാണ് പി.സി. ജോർജിന് ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.