വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കില്ലെന്ന പൊലീസ് നിലപാടിനെതിരെ എ.ഐ.വൈ.എഫ്
text_fieldsമലപ്പുറം: മലപ്പുറം ജില്ലയെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്‍റെ പരാമർശങ്ങൾക്കെതിരെ കേസെടുക്കില്ലെന്ന പൊലീസ് നിലപാടിനെതിരെ എൽ.ഡി.എഫ് ഘടകകക്ഷി സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ്. കേസെടുത്തില്ലെങ്കിൽ ഭാവിയിൽ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നവർ വെള്ളാപ്പള്ളിയെ ചൂണ്ടിക്കാട്ടി ന്യായീകരിക്കുമെന്ന് എ.ഐ.വൈ.എഫ് മലപ്പുറം ജില്ല സെക്രട്ടറി അഡ്വ. ഷഫീർ കിഴിശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശത്തിൽ കേസെടുക്കാനാകില്ലെന്ന നിയമോപദേശം ലഭിച്ചതെന്നാണ് എടക്കര പൊലീസ് പറയുന്നത്. വെള്ളാപ്പള്ളി ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തിൽ വ്യക്തതയില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
വിദ്വേഷ പരാമർശത്തിൽ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി എ.ഐ.വൈ.എഫ്, ഐ.എൻ.എൽ, പി.ഡി.പി, നാഷണൽ ലീഗ്, എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകൾ പരാതി നൽകിയിരുന്നു.
നിലമ്പൂർ ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗം കൺവെൻഷനിലാണ് വെള്ളാപ്പള്ളി മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും ഇവിടെ ഈഴവരെല്ലാം ഭയന്നു ജീവിക്കുന്നവരാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.
'നിങ്ങളുടെ പരിമിതികളും പ്രയാസങ്ങളും എനിക്കറിയാം. നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ മറ്റൊരു തരം ആളുകളുടെ ഇടയിൽ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് എനിക്കറിയാം.
സ്വതന്ത്രമായ വായുപോലും ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി (കെ.ആർ. ഭാസ്കരപിള്ള) ഉള്ളതുകൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതുകൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു' -വെള്ളാപ്പള്ളി പറഞ്ഞു.
വെറും വോട്ടുകുത്തിയന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഒന്നിച്ചു നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്.
സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്കില്ല. ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. കണ്ണേ കരളേയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.