പതിനെട്ടാമത് അക്ഷരവീട് ഉമ്മുകുൽസുവിന്
text_fieldsപുതുക്കോട്: ജന്മന രണ്ട് കൈകളും ഇല്ലെങ്കിലും കാലുകൊണ്ടുള്ള വിരുതുകളിൽ പ്രതിഭ തെളിയിച്ച കലാകാരിയും ചിത്രകാരിയുമായ ഉമ്മുകുൽസുവിന് സ്വന്തം കിടപ്പാടം ഇല്ലെന്ന സങ്കടത്തിന് വിരാമമാകുന്നു. 51 അക്ഷരവീടുകളിൽ പതിനെട്ടാമത്തേയും പാലക്കാട് ജില്ലയിലെ നാലാമത്തേയും വീടാണ് തരൂർ നിയമസഭ മണ്ഡലത്തിൽപെട്ട പുതുക്കോട് ഗ്രാമപഞ്ചായത്തിലെ അപ്പക്കാട്ടിൽ ഒരുങ്ങുന്നത്.
മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യു.എ.ഇ എക്സ്ചേഞ്ചും ആരോഗ്യ മേഖലയിലെ ഇൻറർനാഷണൽ ബ്രാൻറായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായി ഒരുക്കുന്ന അക്ഷര വീട് പദ്ധതിയിൽ മലയാള അക്ഷരമാലയിലെ ‘ഗ’ അക്ഷരം സൂചിപ്പിക്കുന്ന വീടാണ് ഉമ്മുകുൽസുവിനായി ഒരുങ്ങുന്നത്.
പരേതനായ മുഹമ്മദ് ഹനീഫയുടേയും ഉമൈബയുടേയും ഇളയ മകളായ അപ്പക്കാടിലെ ഉമ്മുകുൽസുവിന് ഇപ്പോൾ 31 വയസ്സ് കഴിഞ്ഞു. ചെറുപ്രായത്തിലേ കാലുകൾകൊണ്ട് ഈ കുട്ടി ചിത്രം വരച്ചു. മകളുടെ കഴിവ് തിരിച്ചറിഞ്ഞ മുഹമ്മദ് ഹനീഫ പിന്നീട് വിവിധ തരത്തിലുള്ള കളറുകളും പെൻസിലും പേനയും വെള്ള കടലാസുകളും പതിവായി വാങ്ങി നൽകി. ഇതോടെ ഉമ്മുകുൽസുവിെൻറ പ്രതിഭ നാടറിഞ്ഞു. 200ൽപരം ചിത്രങ്ങളാണ് ഈ പെൺകുട്ടി വരച്ചു കൂട്ടിയത്. കരകൗശല നിർമാണത്തിലും പിന്നിലല്ല. കാലുകൾകൊണ്ട് കടലാസ്സിൽ മെനഞ്ഞെടുത്ത വിത്തുകൾ നിറച്ച പേനകൾ പാലക്കാട്, തൃശൂർ, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ വിവിധ വിദ്യാലയങ്ങളിലേക്കും അധ്യാപകർക്കും പത്തു രൂപ നിരക്കിൽ വിതരണം ചെയ്തിട്ടുണ്ട്. ഉപയോഗം കഴിഞ്ഞു വലിച്ചെറിഞ്ഞാലും മണ്ണിൽ മുളപൊട്ടിയേക്കാവുന്ന വിത്തുകളാണ് പേനകളിൽ നിറച്ചിട്ടുള്ളത്. പിതാവ് നാലു വർഷം മുമ്പാണ് മരണപ്പെട്ടത്. ഉമ്മയും സഹോദരങ്ങളും ഇന്നും പിന്തുണയായി കൂടെ ഉണ്ട്.
സംഘാടക സമിതി രൂപവൽക്കരണ യോഗം പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. അപൂർവ സിദ്ധികളുടെ ഉടമയായ ഉമ്മുകുൽസുവിന് സ്വന്തം വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമം ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. മാധ്യമം അസി. പി.ആർ. മാനേജർ റഹ്മാൻ കുറ്റിക്കാട്ടൂർ പദ്ധതി വിശദീകരിച്ചു. മാധ്യമം പാലക്കാട് ബ്യൂറോ ചീഫ് ടി.വി. ചന്ദ്രശേഖരൻ സ്വാഗതവും വടക്കഞ്ചേരി ലേഖകൻ എം.എസ്. അബ്ദുൽ ഖുദ്ദൂസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.