അട്ടപ്പാടി അനെർട്ട് പദ്ധതിയിൽ അഴിമതിയെന്ന് ആരോപണം
text_fieldsപാലക്കാട്: ആദിവാസികളുടെ ഉന്നമനത്തിനെന്ന പേരിൽ ഊർജ വകുപ്പിനു കീഴിലുള്ള അനെർട്ട് (ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബ്ൾ എനർജി റിസർച് ആൻഡ് ടെക്നോളജി) അട്ടപ്പാടിയിൽ നടപ്പാക്കിയ 6.35 കോടിയുടെ പദ്ധതിയിൽ അഴിമതിയെന്ന് ആരോപണം.
കോടികൾ ചെലവഴിച്ച് അട്ടപ്പാടി താഴെ തുടുക്കി, മേലെ തുടുക്കി, ഗലസി, ഊരടം എന്നീ പ്രാക്തന ഗോത്രവർഗ ഉന്നതികളിൽ നടപ്പാക്കിയ പദ്ധതികളിൽ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയും ഉദ്യോഗസ്ഥരും ചേർന്ന് കോടികളുടെ അഴിമതി നടത്തിയതായി ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.താഴെ തുടുക്കി ഉന്നതിയിൽ സോളാർ-വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ് സ്ഥാപിക്കാൻ 2021 ഡിസംബർ 21ന് ക്ഷണിച്ച 1,43,38,800 രൂപയുടെ ടെൻഡറിൽ യോഗ്യതയുള്ള ഒരു കമ്പനി മാത്രമാണ് പങ്കെടുത്തത്.
ഒരു കമ്പനിയിൽനിന്നു മാത്രം ടെൻഡർ ലഭിച്ചാൽ റീ ടെൻഡർ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാതെയും കാറ്റിന്റെ ലഭ്യത സംബന്ധിച്ച് പഠനം നടത്താതെയുമാണ് തെലങ്കാന ആസ്ഥാനമായ കമ്പനിക്ക് ടെൻഡറിൽ രേഖപ്പെടുത്തിയ തുകക്ക് കരാർ ഉറപ്പിച്ചത്. പിന്നീട് ടെൻഡറിലേതിനേക്കാൾ 27.66 ലക്ഷം രൂപ കൂടുതൽ അനുവദിക്കണമെന്ന കമ്പനിയുടെ ആവശ്യം അംഗീകരിച്ച് 2023 ജൂലൈ 19ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അനെർട്ട് ഗവേണിങ് ബോഡി യോഗം തുക നൽകാൻ സർക്കാറിന് ശിപാർശ നൽകി.ഈ അഴിമതിയിൽ അനെർട്ട് ചെയർമാനായ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും സി.ഇ.ഒ നരേന്ദ്രനാഥ് വേലൂരിയുടെയും പങ്ക് ഇതിലൂടെ വ്യക്തമാണെന്ന് സുമേഷ് അച്യുതൻ ആരോപിച്ചു.
അന്വേഷിക്കാൻ സമിതിയെ നിയോഗിക്കും -മന്ത്രി
അനെർട്ട് ആദിവാസി പദ്ധതിയിലെ അഴിമതി ആരോപണം അന്വേഷിക്കാൻ സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന കമ്മിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു. അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഊർജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തും. സോളാർ പ്ലാന്റുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താൻ അനെർട്ട് സി.ഇ.ഒക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.