മൊഴികളിൽ അവ്യക്തത: കാരണം കണ്ടെത്താനാകാതെ പൊലീസ്
text_fieldsതിരുവനന്തപുരം: മൊഴികളിലെ അവ്യക്തത കാരണം വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം കണ്ടെത്താൻ കഴിയാതെ പൊലീസ്.
കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് പ്രതി അഫാനെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ആശുപത്രിയിലായിരുന്ന അഫാനെ ചൊവ്വാഴ്ചയാണ് ജയിലിലേക്ക് മാറ്റിയത്. പിതൃമാതാവ് സൽമാ ബീവി, അനുജൻ അഫ്സാൻ, സുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയതിനാണ് അഫാനെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, അഫാന്റെ ബന്ധുക്കൾ, പണം കടം വാങ്ങിയവർ എന്നിവരുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. ഇതിലൂടെ കാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം. നിലവിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല എന്ന ഡോക്ടറുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്.
ഫെബ്രുവരി 24ന് ആയിരുന്നു കേരളത്തെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫ്‌സാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും. ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.