യുക്രെയ്നിൽനിന്ന് 12 മലയാളി വിദ്യാർഥികൾ കൂടി നാട്ടിലെത്തി
text_fieldsതിരുവനന്തപുരം: യുക്രെയ്നിൽ നിന്ന് 12 മലയാളി വിദ്യാർഥികൾ കൂടി നാട്ടിലെത്തി. കൊച്ചിയിൽ തിങ്കളാഴ്ച വൈകീട്ട് 5.20ന് വിമാനത്തിൽ ആറ് വിദ്യാർഥികളും കോഴിക്കോട് ഒരു വിദ്യാർഥിയും എത്തി. അഞ്ച് വിദ്യാർത്ഥികൾ വൈകിട്ടോടെ ഡൽഹിയിലെത്തി. ഇവർ രാത്രിയോടെ തിരുവനന്തപുരത്തെത്തും.
ആദർശ് അലക്‌സ്, പഴയടത്ത് സുരേന്ദ്രനാഥൻ വേണുഗോപാൽ, അനഘശ്രീ പാർവതി, ഷോൺ ജോൺ, എൽന, അബിയ സാമുവൽ എന്നിവരാണ് കൊച്ചിയിലെത്തിയത്. വി. ലദീദ കോഴിക്കോടെത്തി.
അബിൻ അശോക്, ബിനുഷ, അക്ഷയ് ലാൽ, ജസ്റ്റിൻ രാജ്, ഫിലോബായ് ജെൻസി, മുഹമ്മദ് അലി ഷാജഹാൻ എന്നിവരാണ് തിരുവനന്തപുരത്തെത്തുക. ഞായറാഴ്ച വിദ്യാർഥികൾ ഉക്രെയ്നിൽനിന്ന് മടങ്ങിയെത്തിയിരുന്നു.
യുക്രെയ്നിലുള്ള 3493 പേര്‍ നോര്‍ക്ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രെയ്നിലെ ഇന്ത്യന്‍ എംബസിക്കും കൈമാറുന്നുണ്ട്.
യുക്രെയ്നിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ പല വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും നോര്‍ക്ക ഉദ്യോഗസ്ഥര്‍ ഇതിനകം അംഗങ്ങളാണ്. എംബസിയില്‍നിന്നും വിദേശകാര്യ വകുപ്പില്‍നിന്നുമുള്ള അറിയിപ്പുകള്‍ ഈ ഗ്രൂപ്പുകള്‍ വഴിയും കൈമാറുന്നുണ്ട്.
മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ എത്തുന്നവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ സൗകര്യങ്ങൾ ഒരിക്കിയിട്ടുണ്ട്. കേരളാ ഹൗസില്‍ ഇവര്‍ക്ക് താമസിക്കാനുള്ള സജ്ജീകരണവും തയാറാണ്. വാഹനങ്ങള്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളിലും തിരിച്ചെത്തിയ കുട്ടികള്‍ ഇതുവരെ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
പൂര്‍ണമായും സൗജന്യമായി കേരള സര്‍ക്കാര്‍ അവരെ നാട്ടിലെത്തിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ തിരിച്ചെത്തും. വിദേശകാര്യമന്ത്രാലയവുമായി നിരന്തര ബന്ധം തുടരുകയാണ്.
യുദ്ധഭൂമിയില്‍ അകപ്പെട്ട മലയാളി വിദ്യാര്‍ഥികള്‍ക്കായി നോര്‍ക്ക റൂട്ട്‌സില്‍ മുഴുവന്‍ സമയം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടരുന്നു. എല്ലാ സമയത്തും ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യാനും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും ആവശ്യങ്ങളും കേള്‍ക്കാനും പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. 1800 425 3939 എന്ന നമ്പറില്‍ വിവരങ്ങള്‍ അറിയിക്കാം. വിദേശത്തുനിന്നും ഈ നമ്പരില്‍ മിസ്സ്ഡ് കോള്‍ സേവനവും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.