വെള്ളാപ്പള്ളിയെ തള്ളി മുഖ്യമന്ത്രി; മുനമ്പം മുൻനിർത്തി സംഘർഷത്തിന് നീക്കം
text_fieldsതിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ നടത്തിയ മലപ്പുറം വിരുദ്ധ വിദ്വേഷ പരാമർശം ആരിൽനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളി നവോത്ഥാന സമിതിയുടെ നേതൃത്വത്തിൽ തുടരുന്നത് സംബന്ധിച്ച ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. വഖഫ് ഭേദഗതി ബില്‍ പാസായതോടെ മുനമ്പം പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കലാണ്. ആസൂത്രിതമായി സാമുദായിക സംഘര്‍ഷത്തിന് തീ കോരിയിടാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്.
മുനമ്പത്തെ വിഷയം ന്യായമാണ്. എന്നാല്‍ സങ്കീർണവുമാണ്. വര്‍ഷങ്ങളായി അവിടെ താമസിക്കുന്നവരുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മുനമ്പം കമീഷൻ വഴി പ്രശ്നപരിഹാരം സാധ്യമാക്കും. വഖഫ് ബില്ലും മുനമ്പം വിഷയവും ബന്ധിപ്പിച്ചുള്ള ബി.ജെ.പിയുടെ വാദങ്ങള്‍ അവരുടെ രാഷ്ട്രീയ അജണ്ടയാണ് വ്യക്തമാക്കുന്നത്.
ബി.ജെ.പിയുടെ ക്രിസ്ത്യന്‍ പ്രേമനാടകത്തിലെ ഒരു എപ്പിസോഡ് മാത്രമാണ് ഇവിടെ കാണാനാവുന്നത്. ക്രൈസ്തവ ന്യൂനപക്ഷത്തോട് സംഘ്പരിവാര്‍ സംഘടനകള്‍ വെച്ചുപുലര്‍ത്തുന്ന അടിസ്ഥാന നിലപാട് എന്തെന്ന് വ്യക്തമാക്കുന്ന ഒന്നാണ് ജബല്‍പൂരില്‍ കണ്ടത്. സംഘ്പരിവാറിന്‍റെ അടുത്ത ലക്ഷ്യം കത്തോലിക്ക സഭയും സഭയുടെ സ്വത്തുമാണെന്ന് ഓർഗനൈസർ ലേഖനത്തിലൂടെ വ്യക്തമായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.