പാർട്ടിയിൽ തെറ്റായ പ്രവണതകളുണ്ട്, വെച്ചുപൊറുപ്പിക്കില്ല -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: പാർട്ടിയിൽ തെറ്റായ പ്രവണതകൾ ഉണ്ടെന്നും ജനവിരുദ്ധമായ ഒരു പ്രവണതയും സി.പി.എമ്മിൽ വെച്ചുപൊറുപ്പിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി കേഡർമാർ കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാകണം പ്രവർത്തിക്കേണ്ടത്. തെറ്റുതിരുത്തൽ പാർട്ടിജീവിതത്തിലുടനീളം തുടരണം. തുടർഭരണ സാഹചര്യത്തിൽ പാർട്ടിയും സംഘടനാ സംവിധാനവും ശക്തിപ്പെടുത്തണം. പാർട്ടി നിലപാടുകൾ ജനപക്ഷത്തുനിന്ന് ആകണമെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ജനവിരുദ്ധ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സംഘടന നിലപാട് സ്വീകരിക്കും. ഓരോരുത്തരും തെറ്റു തിരുത്തി മുന്നോട്ട് പോകാൻ തയാറാകണം. വെള്ളം കടക്കാത്ത അറകളുള്ള കമ്പാർട്ട്മെന്റല്ല സി.പി.എം. ബൂർഷ്വ സമൂഹത്തിന്റെ ജീർണത പാർട്ടി ശരീരത്തിലേക്കും അരിച്ചുകയറാൻ സാധ്യതയുണ്ട്. ചുറ്റുപാടുമുള്ള അംഗീകരിക്കാനാകാത്ത പ്രവണതകളിൽ ഫലപ്രദമായി ഇടപെട്ട് തിരുത്തലിന് വിധേയമാക്കുകയാണ് തെറ്റുതിരുത്തൽകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ രേഖ സി.പി.എം സമിതി അംഗീകരിച്ചു. ഒരു കമ്മിറ്റി കൂടുമ്പോൾ തെറ്റുതിരുത്തുകയെന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ ശ്രദ്ധയോടെ തെറ്റുതിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ രേഖ അംഗീകരിച്ചത്.
തെറ്റായ ഒരു പ്രവണതയും അംഗീകരിക്കില്ല. അങ്ങനെയുള്ള എന്തു പ്രശ്നത്തിലും അടിമുടി ഇടപെടും. ഏതു രംഗത്തുള്ള പാർട്ടി കേഡർമാരുടെയും പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം. എങ്ങനെയും പണം സമ്പാദിക്കുക എന്നതാണ് ബൂർഷ്വ സംവിധാനം. ഒരു പ്രാവശ്യം തെറ്റുതിരുത്തലിൽ ഇടപെട്ടതുകൊണ്ട് കാര്യമില്ല. ദൈനംദിന ജീവിതത്തിൽ ഉൾപ്പെട്ടതാണത്. മന്ത്രിമാരുടെ പ്രവർത്തനം തൃപ്തികരമാണ്. ഒന്നാം പിണറായി സർക്കാറിന്റെ തുടർച്ചയായാണ് ഈ സർക്കാർ വന്നത്. അഞ്ചു വർഷംകൊണ്ടാണ് ആ സർക്കാറിനെ വിലയിരുത്തുന്നത്. ഈ സർക്കാർ വന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടല്ലേയുള്ളൂ. ഒന്നോ രണ്ടോ വർഷംകൊണ്ട് സര്ക്കാറിനെ വിലയിരുത്തരുത്.
എത്രയോ വർഷത്തെ പ്രവർത്തനത്തിലൂടെയാണ് കേഡർമാരുണ്ടാകുന്നത്. അവരുടെ തെറ്റുതിരുത്തുക എന്നതാണ് സി.പി.എം രീതി. അല്ലാതെ അവരെ പുറത്താക്കുക എന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ പ്രവണതകൾ തടയാനാകുന്നില്ല; സി.പി.എം തിരുവനന്തപുരം ജില്ല നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം
തിരുവനന്തപുരം: വിദ്യാർഥി, യുവജനസംഘടനകളിലുൾപ്പെടെ ഉയരുന്ന തെറ്റായ പ്രവണതകൾ തടയുന്നതിലും നിയന്ത്രിക്കുന്നതിലും തിരുവനന്തപുരം ജില്ല കമ്മിറ്റി അമ്പേ പരാജയപ്പെട്ടെന്ന് സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ വിമർശനം. പാർട്ടിക്കും പോഷക സംഘടനകൾക്കും നാണക്കേടുണ്ടാക്കുന്ന നിരവധി സംഭവങ്ങൾ തലസ്ഥാന ജില്ലയിൽ തുടരുമ്പോഴും ജില്ല നേതൃത്വം കാര്യമായി ഇടപെടുന്നില്ലെന്ന വിമർശനമുയർന്നു.
എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ ഗൗരവമുള്ളതാണ്. ഡി.വൈ.എഫ്.ഐയുടെ പല ഘടകങ്ങളുമായും ബന്ധപ്പെട്ട് ഫണ്ട് തട്ടിപ്പ്, മദ്യപാനം, ലഹരി വസ്തു ഉപയോഗം തുടങ്ങി നിരവധി പരാതികൾ ഉയരുന്നുണ്ട്. എന്നാൽ, സി.പി.എം ജില്ല നേതൃത്വം ഈ വിഷയങ്ങൾ ഗൗരവമായെടുത്ത് നടപടികൾ സ്വീകരിക്കാത്തതാണ് പൊതുജനങ്ങൾക്കിടയിൽ പാർട്ടിയെ നാണംകെടുത്തുന്ന നിലയിലേക്കെത്തിച്ചത്. സി.പി.എം ജില്ല സെക്രട്ടറി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി 10 മാസത്തിലധികം ആയിട്ടും പകരം സെക്രട്ടറിയെ കണ്ടെത്താനാകാത്തത് പ്രവർത്തനത്തെ സാരമായി ബാധിച്ചെന്ന ആക്ഷേപവുമുണ്ടായി.
മേയറുടെ കത്ത് വിവാദവും നാണക്കേടുണ്ടാക്കി. തെറ്റ് തിരുത്തൽ നടപടികൾ വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ജനുവരി ഏഴ്, എട്ട് തീയതികളിൽ ജില്ല കമ്മിറ്റി യോഗം ചേരാനും തീരുമാനിച്ചു. എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ആഴ്ചകൾക്ക് മുമ്പ് എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിൽ ചർച്ച ചെയ്തിരുന്നു. ജില്ല കമ്മിറ്റി പിരിച്ചുവിടാൻ നിർദേശമുണ്ടായെങ്കിലും തുടർനടപടികൾ സ്വീകരിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. ഡി.വൈ.എഫ്.ഐ നേതാക്കൾ ബാറിൽ കയറി മദ്യപിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടെങ്കിലും ഒതുക്കിത്തീർക്കാൻ ശ്രമം നടന്നു. വിഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് രണ്ടുപേരെ പുറത്താക്കിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.