പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്: സുധാകരനെ ഇ.ഡി ചോദ്യം ചെയ്തത് ഏഴര മണിക്കൂർ
text_fieldsകൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് രാവിലെ 11 ഓടെ ഹാജരായ സുധാകരന്റെ ചോദ്യം ചെയ്യൽ ഏഴര മണിക്കൂറോളം നീണ്ടു. വൈകീട്ട് ആറരക്ക് ശേഷമാണ് സുധാകരൻ പുറത്തിറങ്ങിയത്.
എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്ന് സുധാകരൻ പ്രതികരിച്ചു. ആവശ്യപ്പെട്ട രേഖകളൊക്കെ കൈമാറിയിട്ടുണ്ട്. വീണ്ടും ഹാജരാകാൻ ഇ.ഡി. ആവശ്യപ്പെട്ടിട്ടില്ല. ഇനിയും വിളിപ്പിച്ചാൽ ഹാജരാകുമെന്നും സുധാകരൻ പറഞ്ഞു. രണ്ടാം തവണയാണ് ഇ.ഡിക്ക് മുന്നിൽ ഹാജരായത്. കഴിഞ്ഞ 22ന് ഹാജരായ സുധാകരനെ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ശേഷം 30ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ ചൂണ്ടിക്കാട്ടി അസൗകര്യം അറിയിച്ചു. വീണ്ടും നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ഹാജരായത്.
രേഖകളെല്ലാം മുമ്പേ തന്നെ ഇ.ഡിക്ക് കൊടുത്തിട്ടുണ്ടെന്ന് സുധാകരൻ ചോദ്യം ചെയ്യലിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോൾ പ്രതികരിച്ചിരുന്നു. സ്വത്ത് വിവരങ്ങൾ, ബാങ്ക് രേഖകൾ തുടങ്ങിയവയൊക്കെ കൊടുത്തിരുന്നു. ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കണ്ടെത്താൻ സാധ്യതയില്ലെന്നുമാണ് സുധാകരൻ പറഞ്ഞത്. മോൻസൺ മാവുങ്കൽ ഒന്നാം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാക്കി സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇ.ഡിയും വിവരശേഖരണം നടത്തിയത്. ഐ.ജി ജി. ലക്ഷ്മണ, റിട്ട. ഡി.ഐ.ജി എസ്. സുരേന്ദ്രൻ എന്നിവരെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് കേസില് സുധാകരനെ നേരത്തേ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ചോദ്യം ചെയ്യലിന് ഇ.ഡി ഓഫിസിലെത്തുമ്പോൾ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, എറണാകുളം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.