Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറളം കരാർ: കള്ളം...

ആറളം കരാർ: കള്ളം പറയുന്നത് ആര്? മന്ത്രിയോ, ഫാം അധികൃതരോ?

text_fields
bookmark_border
ആറളം കരാർ: കള്ളം പറയുന്നത് ആര്? മന്ത്രിയോ, ഫാം അധികൃതരോ?
cancel

കോഴിക്കോട് : ആറളം ഫാമിൽ പങ്കാളിത്ത സംരംഭക കൃഷി നടപ്പാക്കുന്നത് സംബന്ധിച്ച് ആറളം ഫാമിൽനിന്നും ലഭിച്ച പ്രൊപ്പോസൽ സർക്കാർ തലത്തിൽ പരിശോധിച്ചു വരികയാണെന്ന് മന്ത്രി ഒ.ആർ കേളു നിയമസഭയിൽ സണ്ണി ജോസഫിന് രേഖാമൂലം മറുപടി നൽകി. മന്ത്രി പറഞ്ഞതാണ് ശരിയെങ്കിൽ ആറളം ഫാം അധികൃതർ മാധ്യമം ഓൺലൈനിന് വിവരാവകാശം പ്രകാരം നൽകിയ മറുപടി തെറ്റാണ്. അതല്ലെങ്കിൽ സ്വകാര്യ സംരംഭകരുമായി ഫാം അധികൃതർ കരാർ ഉറപ്പിച്ചത് പട്ടികവർഗ വകുപ്പു മന്ത്രി ഒ.ആർ. കേളുവും ഇതുവരെ അറിഞ്ഞിട്ടില്ല.

പട്ടികവർഗ വകുപ്പിന്റെ നിയന്ത്രണത്തിലാണ് ആറളം ഫാമിങ് കോർപ്പേറേഷൻ. ആദിവാസി ഉപപദ്ധതിക്ക് (ടി.എസ്.പി ഫണ്ട്) അനുവദിച്ച 42 കോടി രൂപ നൽകിയാണ് കേന്ദ്ര സർക്കാറിൽനിന്ന് ആദിവാസി പുനരധിവാസത്തിന് ഫാം വിലക്ക് വാങ്ങിയത്. പകുതി ഭൂമി ഫാമിങ് കോർപ്പറേഷനായി നിലനിർത്തിയപ്പോഴും പട്ടികവർഗവകുപ്പിൽനിന്നാണ് ഇതുവരെ 45 കോടിയിലധികം ഫാമിന് നൽകിയത്. എന്നിട്ടും മന്ത്രിയും പട്ടികവർഗ വകുപ്പും അറിയാതെ 2,145 ഏക്കർ ഭൂമി സ്വകാര്യ സംരംഭകർക്ക് കരാർ ഉറപ്പിച്ചോ?

ആറളം ഫാമിങ് കോർപ്പറേഷൻ ലിമിറ്റഡ് അധികൃതർ 2024 നവംബർ 28ന് നൽകിയ വിശദീകരണം പ്രകാരം അഞ്ച് സംരംഭകർക്ക് 2145 ഏക്കർ ഭൂമി സംരംഭ പങ്കാളിത്ത പദ്ധതി പ്രകാരം കൃഷിക്ക് നൽകി കഴിഞ്ഞു. അഗ്രി ഫാംസ് ഇന്ത്യ ലിമിറ്റഡ് (കശുമാവ് പുനം കൃഷി)- 1000 ഏക്കർ, മാലൂർ എക്കോ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ്- 520 ഏക്കർ, പരവ രാഗത്ത് ഫുഡ് ആൻഡ് ബിവറേജ് പ്രൈവറ്റ് ലിമിറ്റഡ് (കശുമാവ് പുനം കൃഷി)- 500 ഏക്കർ, മിസ്റ്റിലി ബാവലി കമ്മ്യൂൺ -100 ഏക്കർ, കീവീസി ഫുഡ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡ്- 25 ഏക്കർ എന്നിങ്ങനെയാണ് സംരംഭക പങ്കാളിക്ക കൃഷിക്ക് കരാർ എടുത്ത കമ്പനികൾ.

പത്രപരസ്യം വഴി 15 ഓളം സംരംഭകരുടെ പ്രൊപ്പോസലുകളിൽനിന്ന് ഫാം മുന്നോട്ടുവെച്ച ഉപാധികളുമായി സഹകരിക്കാൻ തയാറായ അഞ്ച് സംരംഭകർ കൂട്ടായ്മവഴി 200 കോടി രൂപയുടെ നിക്ഷേപവും പ്രതിദിനം പുനരധിവാസ മേഖലയിൽ നിന്നുള്ള 300ഓളം പേർക്ക് തൊഴിലും ലഭിക്കുന്ന കരാറിനാണ് അനുമതി നൽകിയത്. ഇതുവഴി ഫാമിന് 96 കോടി രൂപയുടെയും വരുമാനവിഹിതം ലഭ്യമാകും എന്നാണ് അധികൃതർ ഉറപ്പ് നൽകുന്നത്.

പദ്ധതിയിൽ 70 ശതമാനം തൊഴിലാളികളെയും പട്ടികവർഗക്കാരിൽനിന്നും എടുക്കണമെന്ന് കരാറിൽ ഉറപ്പുവരുത്തി. 300 ജീവനക്കാരെ എടുക്കുകയാണെങ്കിൽ 210 പേർ ആദിവാസികളിൽ നിന്നായിരിക്കും. മുൻകാലങ്ങളിൽ ഫാം നൽകിയ പങ്കാളിത്ത രീതികളിൽനിന്ന് വ്യത്യസ്തമായി സൂക്ഷ്മപരിശോധനക്ക് ശേഷമാണ് അനുമതിപത്രം തയാറാക്കിയത്. കരാർ തയാറാക്കിയത് അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനായ ഹൈകോടതി അഭിഭാഷകനാണെന്നും ഫാം അധികൃതർ പറയുന്നു.

ഒരുതരത്തിലും സംരംഭകർക്ക് ഭൂമിയിൻമേലുള്ള പാട്ടമോ മറ്റവകാശങ്ങളോ നൽകാത്ത രീതിയിലാണ് സംരംഭക വ്യവസ്ഥകൾ തയാറാക്കിയിരിക്കുന്നത്. കരാറിന്റെ പകർപ്പ് മൂന്നാം കക്ഷിയെ ബാധിക്കും എന്നതിനാൽ വിവരാവകാശ നിയമപ്രകാരം നൽകുവാൻ സാധിക്കുകയില്ല. സംരംഭക പങ്കാളിത്ത കൃഷിയുമായി ബന്ധപ്പെട്ട ബോർഡ് യോഗത്തിന്റെ പകർപ്പ് നൽകുന്നതിനുള്ള അനുമതിക്കായി ഫാമിൽ അടുത്ത ഡയറക്ടർ ബോർഡിൽ അജണ്ടയായി നൽകും. ബോർഡ് അംഗങ്ങളുടെ അംഗീകാരത്തിനുശേഷം നൽകുമെന്നാണ് അറിയിച്ചത്. അത് ഇതുവരെ ലഭിച്ചിട്ടില്ല. ഫാമിൽ നിലവിൽ 14 ജീവനക്കാരാണുള്ളത്. ഇവരിൽ പട്ടികവർഗവിഭാഗത്തിൽപ്പെട്ട ആരുമില്ല. പട്ടികവർഗക്കാരുടെ സ്വത്താണ് ഫാം ഭൂമി. അതിന് മേലാണ് ആരുമറിയാതെ കറാർ ഉറപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aralam AgreementMinister O R kelu
News Summary - Aralam Agreement: Who is telling the truth? Minister? Farm authorities?
Next Story