ആറളം ഫാം: ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കണം-ഗോത്രമഹാസഭ
text_fieldsകണ്ണൂർ: ആറളം ഫാമിൽ വെള്ളി - ലീല ദമ്പതികളെ കാട്ടാന കൊന്നതിൻറെ ഭരണപ രമായ ഉത്തരവാദിത്തം ആദിവാസി പുനരധിവാസമിഷൻ ചെയർമാൻ എന്നനിലയിൽ ജില്ലാ കലക്ടറും, മിഷൻ ജില്ലാ കൺവീനർ എന്നനിലയിൽ ജില്ല പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥനുമാണെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ- കോർഡിനേറ്റർ എം. ഗീതാനന്ദൻ. ബോധപൂർവ്വമല്ലാത്ത നരഹത്യാവകുപ്പുകൾ ചാർത്തി ഇവർക്കെതിരെ കേസെടുക്കാൻ ദേശീയ പട്ടികവർഗ കമീഷനെയും, സംസ്ഥാന പട്ടികവർഗകമീഷനെയും, ആദിവാസി സംഘടനകൾ സമീപിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വന്യജീവി സംര ക്ഷണം മാത്രം ചുമതലയുള്ള വനം വകുപ്പാണ് ആദിവാസികൾക്ക് സംരക്ഷണം നൽകേണ്ടതെന്ന പ്രചരണം അടിസ്ഥാനമില്ലാത്തതാണ്. ആറളം ഫാമിൽ വനം വകുപ്പിനെ മേൽനോട്ട ചുമതല ഏൽപ്പിച്ചതാണ് പ്രശ്‌നങ്ങൾ സങ്കീർണമാക്കിയത്. ആറളം ഫാമിൽ പുനരധിവാസം തുടങ്ങിയതിന് ശേഷം 16-ാം മത്തെ കൊലയാളി ത്. ആറളം ഫാമിൽ കുടിയിരുത്തപ്പെട്ടവർക്ക് സംരക്ഷണം നൽകാത്തത് കൊണ്ടു മാത്രമാണ് ഇത്രയേറെപേർ കൊലചെയ്യപ്പട്ടത്.
ജീവനും സ്വത്തിനും സംരക്ഷണം കിട്ടുമെന്ന പ്രതീക്ഷയിൽ വന്നവരാണ് ആദിവാസികൾ. എന്നാൽ സംരക്ഷണം നൽകേണ്ട ഉദ്യോഗസ്ഥർ ഒന്നും ചെയ്‌തില്ല. ഒരു ദശകത്തോളമായി കൊലകളുടെ പരമ്പര ഉണ്ടായിട്ടും ആദിവാസി പുനരധിവാസമിഷൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളെടുത്തില്ല. ഏഷ്യയിലെ മാതൃത പുനരധിവാസമായിട്ടും ആദിവാസികൾ കൊല്ലപ്പെടുമ്പോൾ നിഷ്ക്രിയമായ സമീപനം തുടർന്നുവന്നു.
ആദിവാസി പുനരധിവാസത്തിനായി 42 കോടി രൂപ നൽകി ആറളം ഫാം വിലക്ക് വാങ്ങുമ്പോൾ 13 കിലോ മീറ്റർ നീളത്തിൽ വൈദ്യുതവേലി ഉണ്ടായിരുന്നു. ആദിവാസികൾക്ക് പതിച്ചു നൽകിയശേഷം വൈദ്യുതവേലി നീക്കം ചെയ്യുകയോ, നശിപ്പിക്കുകയോ ചെയ്‌തു. ആദിവാസി പുനരധിവാസ മേഖലയോട് ചേർന്ന് വന്യജീവി സങ്കേതത്തെ 'ജുറാസിപാർക്ക് 'പോലെ തുറന്ന നിലയിലാക്കി.
ആദിവാസികൾ നിവേദനങ്ങൾ നൽകിയിട്ടും, പ്രക്ഷോഭങ്ങൾ നടത്തിയിട്ടും അധികാരികൾ കണ്ണടച്ചു. ആദിവാസികൾ കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളെടുത്തില്ല. കോടികൾ ധൂർത്തടിക്കുന്ന ആറളം ഫാമിങ് കോർപ്പറേഷൻ മേഖലയിൽ വൈദ്യുതവേലികൾ സ്ഥാപിച്ചിട്ടും പുനരധിവാസ മേഖലയിൽ ഒന്നും ചെയ്തില്ല. 15 ആദിവാസികളുടെ ജീവൻ നഷ്‌ടപ്പെട്ടതിന് ശേഷം മാത്രമാണ് ഊരാളുങ്കൽ കമ്പനിക്ക് മതിൽ നിർമിക്കാൻ 53 കോടി നൽകാൻ തീരുമാനിച്ചത്.
ഒന്നര കിലോമീറ്റർ മതിൽ നിർമാണത്തിന് ശേഷം പണി നിർത്തിവച്ചു. ഈ നില തുടർന്നാൽ അഞ്ച് വർഷമെങ്കിലും എടുത്തേക്കാം. അപ്പോഴേക്കും നിരവധി ആദിവാസികളുടെ ജീവൻ നഷ്‌ടപ്പെടും. പതിവുപോലെ കരാറുകൾ പുതുക്കുന്നതിന്റെയും മരംമുറിക്കുന്നതിൻറെയും തർക്കങ്ങളുടെ പേരിൽ മതിലിൻറെ പണി വർഷങ്ങളോളമെടുക്കും. ആദിവാസികളുടെ ജീവൻ സംരക്ഷിക്കപ്പെടണമെങ്കിൽ മറ്റ് പരിഹാര നടപടികൾ ഉടനടി ചെയ്യണം.
മതിൽ ഇല്ലാത്ത ഭാഗങ്ങളിൽ ഒരു മാസത്തിനുള്ളിൽ വൈദ്യുത വേലി സ്ഥാപിക്കണം. മതിൽ നിർമാണം പുരോഗമിക്കുന്നമുറക്ക് വൈദ്യുതവേലി അഴിച്ചു മാറ്റി ആദിവാസികളുടെ പുരയിടങ്ങളിൽ ക്ലസ്റ്ററുകളായി (നാലോ/അഞ്ചോ കുടുംബങ്ങളുടെ ഭൂമിയിൽ) വൈദ്യുത വേലി നൽകണം. കാട്ടാനയെ ആനമതിൽ തടഞ്ഞാലും മാൻ, പന്നി എന്നിവയിൽ നിന്നും കാർഷികവിള സംരക്ഷിക്കാൻ വൈദ്യുതവേലി ആവശ്യമാണ്.
ആൾപാർപ്പില്ലാത്ത പുരയിടങ്ങളിൽ കാടുവെട്ടാൻ ഫണ്ട് വകയിരുത്തണം. പുനരധിവാസ മേഖലയിലുള്ളവർക്ക് കാടുവെട്ടൽ തൊഴിൽ നൽകണം. ഇതിന് തുക ടി.ആർ.ഡി.എം വകയിരുത്തണം. കാട്ടാനയെ തുരത്താൻ ആദിവാസികൾക്ക് ദിവസക്കൂലി നൽകി വിപുലമായ സംഘത്തെ നിയോഗിക്കണം. വന്യജീവി നിരീക്ഷണത്തിന് അതിർത്തികളിൽ ആദിവാസികളുടെ കാവൽ കേന്ദ്രങ്ങൾ സ്ഥാപിക്കുക. ആധുനിക നിരീക്ഷണ സംവിധാനം ഒരുക്കുക.
ആദിവാസി മേഖലയിലെ വനം വകുപ്പ് ഓഫീസുകൾ അടച്ചുപൂട്ടി പുനരധിവാസമേഖലയിൽ നിന്നും പുറത്താക്കണം. ആറളംഫാം വന്യജീവി സങ്കേതമാക്കുക മാത്രമാണ് വനം വകുപ്പ് ചെയ്‌തത്. മതിൽ നിർമാണത്തിന് വേണ്ടി പുനരധിവാസഭൂമിയിലെ മരം മുറക്കുന്നതിന് വനം വകുപ്പുമായി ഉണ്ടാക്കിയ നിബന്ധനകൾ റദ്ദാക്കുക. വച്ചുപിടിപ്പിക്കുന്ന മരങ്ങളിൽ വനം വകുപ്പിൻറെ നിയന്ത്രണം ഒഴിവാക്കുക.
ഒരു കോടി രൂപവീതം കൊല്ലപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണം. ആറളം ഫാമിലെ കാട്ടാന ആക്രമണം വംശീയാതിക്രമത്തിൻറെ ഭാഗമാണ്. നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണം. നഷ്ടം കണക്കാക്കാൻ ബാഹ്യ ഏജൻസിയെ ചുമതലപ്പെടുത്തണം.
ഈ ആവശ്യങ്ങൾ മുൻനിർത്തി ആദിവാസികൾ പ്രക്ഷോഭമാരംഭിക്കും. അതോടൊപ്പം, വംശീയമായ അവഗണനയോടെ ബോധപൂർവ്വമായ നരഹത്യ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ദേശീയ ഗോത്രവർഗകമീഷനെയും, സംസ്ഥാന ഗോത്ര വർഗ കമ്മീഷനെയും, കോടതിയേയും ആദിവാസി സംഘടനകൾ സമീപിക്കുമെന്നും എം.ഗീതാനന്ദൻ പറഞ്ഞു. ശ്രീരാമൻ കൊയ്യോൻ (ആദിവാസി - ദലിത് മുന്നേറ്റസമിതി ),
കെ.കെ.ഷൈജു, കെ.എസ്.രാമു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.