സെക്രട്ടറിയേറ്റ് നടയിൽ മുടി മുറിച്ച് പ്രതിഷേധിച്ച് ആശമാർ; സമരം 50ാം ദിവസം
text_fieldsതിരുവനന്തപുരം: വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശമാർ മുടിമുറിക്കൽ സമരം നടത്തി. രാപകൽ സമരം 50-ാം ദിവസം പിന്നിടുമ്പോഴാണ് മുടിമുറിച്ചുകൊണ്ടുള്ള പ്രതിഷേധം. സമരത്തെ സർക്കാർ നിരന്തരം അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് ആശമർ കടുത്ത സമരരീതികളിലേക്ക് കടക്കുന്നത്.
18 വർഷത്തിലേറെയായി ആരോഗ്യ മേഖലയുടെ അടിത്തറയായി പ്രവർത്തിക്കുന്നവരാണ് വേതന വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്നതെന്ന് സമരനേതാക്കൾ ചൂണ്ടിക്കാട്ടി. ജനാധിപത്യ രീതിയിൽ സമൂഹത്തിനുതന്നെ മാതൃകയായി ആശമാരുടെ അവകാശ സമരം ശക്തമായി മുന്നേറുമ്പോഴും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായിട്ടില്ല.
ചർച്ച എന്ന പേരിൽ സമര നേതാക്കളെ വിളിച്ച് സമരം അവസാനിച്ചു പോകാൻ ആവശ്യപ്പെട്ട സർക്കാർ ആശമാരുടെ ആവശ്യങ്ങളെപ്പറ്റി യാതൊരു പ്രതികരണവും നടത്താൻ തയാറായില്ല. ആശമാർ ഉന്നയിക്കുന്നത് ജീവൽ പ്രധാനമായ ആവശ്യങ്ങളാണ്. സർക്കാർ അറിയിച്ചാൽ ഏത് സമയത്തും സമര നേതൃത്വം ചർച്ചക്ക് തയാറാണ്. അധിക്ഷേപങ്ങളും ആക്ഷേപങ്ങളും അവസാനിപ്പിച്ച് സാധാരണക്കാരായ സ്ത്രീ തൊഴിലാളികളുടെ സമരത്തെ അംഗീകരിക്കാനാണ് സർക്കാർ തയാറാകേണ്ടത് എന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. മിനി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.