മന്ത്രി വീണ ജോർജ് പറ്റിച്ചെന്ന് ആശമാർ; ‘എന്റെ ആശമാർ’ എന്ന് പറഞ്ഞ മന്ത്രി വിഷയം ഗൗരവമായി എടുക്കാത്തതിന്റെ തെളിവാണ് ഡൽഹി യാത്ര
text_fieldsതിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഡൽഹി യാത്രയുമായി ബന്ധപ്പെട്ടും വിവാദം. ആശമാരെ മന്ത്രി പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്ന് സമരസമിതി നേതാക്കൾ ആരോപിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ അനുമതി ലഭിച്ചാൽ കാണുമെന്നും ഇല്ലെങ്കിൽ നിവേദനം നൽകി മടങ്ങുമെന്നുമാണ് മന്ത്രി പറഞ്ഞതെന്നും ആശമാർ ആരോപിക്കുന്നു.
തൊട്ട് മുമ്പത്തെ ദിവസത്തെ ചർച്ചയിൽ ‘എന്റെ ആശമാർ’ എന്ന് പറഞ്ഞ മന്ത്രി തങ്ങളുടെ വിഷയം ഒട്ടും ഗൗരവമായി എടുത്തില്ലെന്നതിന്റെ തെളിവാണ് ഡൽഹി യാത്രയെന്നും സമരക്കാർ ആരോപിക്കുന്നു.
വീണ പോയത് ക്യൂബൻ ഉപ പ്രധാനമന്ത്രിയെ കാണാൻ
ന്യൂഡൽഹി: ക്യൂബൻ ഉപ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കും വിരുന്നിനും ഡൽഹിയിലെത്തിയ സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയെ കാണാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉറപ്പിക്കാതെ കേരളത്തിൽനിന്ന് ഡൽഹിയിലെത്തിയ ശേഷം വീണ നടത്തിയ നീക്കമാണ് പരാജയപ്പെട്ടത്. ഇതേതുടർന്ന് ആശമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേരള ഹൗസിലെ റെസിഡന്റ് കമീഷണർ മുഖേനയാണ് കേന്ദ്ര മന്ത്രിക്കുള്ള കത്ത് വീണ കൊടുത്തത്.
കേന്ദ്ര മന്ത്രിയുമായി പെട്ടെന്നുള്ള കൂടിക്കാഴ്ചക്ക് ഒഴിവില്ലെന്ന് അറിയിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തയാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ കാണുന്ന കാര്യം പരിഗണിക്കാമെന്നും പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. രായ്സീന ഡയലോഗിനായി ന്യൂഡൽഹിയിലെത്തിയ ക്യൂബൻ ഉപ പ്രധാനമന്ത്രി എഡ്വോർഡോ മാർട്ടിനസുമായുള്ള കൂടിക്കാഴ്ചക്കും വിരുന്നിനുമാണ് സംസ്ഥാന സർക്കാർ പ്രതിനിധികളായി ആരോഗ്യ മന്ത്രി വീണ ജോർജ്, ധനമന്ത്രി ബാലഗോപാൽ, കായിക മന്ത്രി വി. അബ്ദുറഹ്മാൻ എന്നിവരെത്തിയത്.
ആരോഗ്യമേഖലയിലെ സഹകരണത്തിന് സംസ്ഥാന സർക്കാറിന്റെ പ്രതിനിധിസംഘം ക്യൂബ സന്ദർശിച്ചതിന്റെ തുടർച്ചയായിട്ടാണ് വീണ ജോർജിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സംഘം ക്യൂബൻ ഉപ പ്രധാനമന്ത്രിയെ കാണുന്നത്. കേരളവുമായി ആരോഗ്യമേഖലയിലെ സഹകരണതിന് നാല് ഉപസമിതികൾ ഉണ്ടാക്കിയിരുന്നു. ആ ഉപ സമിതികളുമായി ബന്ധപ്പെട്ട ചർച്ച കൂടിക്കാഴ്ചയിൽ നടക്കും.
ആശമാരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ അവരുടെ വിഷയങ്ങൾ കേന്ദ്ര മന്ത്രിയെ ധരിപ്പിക്കാനാണ് മന്ത്രി വീണ ജോർജ് വരുന്നതെന്നായിരുന്നു കരുതിയിരുന്നതെങ്കിലും നഡ്ഡയുമായുള്ള കൂടിക്കാഴ്ചക്ക് വീണ നേരത്തേ സമയം ചോദിച്ചിരുന്നില്ല. ക്യൂബൻ ഉപ പ്രധാനമന്ത്രിയെ കാണാനായി ഡൽഹിയിൽ വന്ന സ്ഥിതിക്ക് ആരോഗ്യമന്ത്രിയെ കൂടി കാണാമെന്ന് കരുതിയാണ് സമയം ചോദിച്ചത്. എന്നാൽ, പാർലമെന്റ് സമ്മേളന തിരക്കുകൾ കാരണം രാജ്യസഭയിൽ ഭരണകക്ഷിയുടെ സഭ നേതാവുകൂടിയായ നഡ്ഡ ഒഴിവില്ലെന്ന് അറിയിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.