ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയേറുന്നു
text_fieldsതിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തിവരുന്ന രാപകൽ സമരത്തിന് പിന്തുണയേറുന്നു. കോവളം എം.എൽ.എ എം. വിൻസൻറ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു. ആശാവർക്കർമാരുടെ ആവശ്യങ്ങൾ എല്ലാം അറിയുന്നവരാണ് ഭരണസിരാകേന്ദ്രത്തിൽ ഉള്ളതെന്നും എന്നാൽ ഇവർ ഉറക്കം നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി, വിദ്യാർഥി സംഘടന എ.ഐ.ഡി.എസ്. ഒ തുടങ്ങിയവർ നാലാം ദിവസമായ ഇന്ന് സമരത്തിന് പിന്തുണയുമായി എത്തി.
അഞ്ഞൂറിലേറെ ആശാ പ്രവർത്തകരാണ് എല്ലാ ദിവസവും സെക്രട്ടേറിയറ്റ് പടിക്കൽ എത്തുന്നത്. സമരവേദിയിൽ സ്ഥിരമായി ഇരിക്കുന്നവരെ കൂടാതെയാണിത്. ദിനംപ്രതി എത്തിച്ചേരുന്നവരിൽ പകുതിയോളം പേർ ആദ്യമായി സംഘടനയോട് സഹകരിക്കുന്നവരാണ് എന്നത് സമരത്തിൻറെ ന്യായയുക്തയുടെ തെളിവാണ് എന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു പറഞ്ഞു.
സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് സംസ്ഥാനത്തുടനീളം ആശുപത്രികളിൽ ആശാവർക്കർമാർ നോട്ടീസ് നൽകി ജോലി ബഹിഷ്കരിക്കുന്നുണ്ട്. 15 ന് നടക്കുന്ന കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ വൻ തോതിൽ ആളുകൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. മിനി പറഞ്ഞു.
വേതന കുടിശ്ശിക, വിരമിക്കൽ ആനുകൂല്യം, 62 വയസായ വരെ യാതൊരു അനുകൂല്യം കൂടാതെ പിരിച്ചുവിടാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കുക, അധിക ജോലിഭാരം അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.