മുഖ്യമന്ത്രി ഇടപെട്ടാൽ 5 മിനിറ്റിൽ ആശാ വർക്കർമാരുടെ സമരം തീരും -സി. ദിവാകരൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി ഇടപെട്ടാൽ അഞ്ചു മിനിറ്റ് കൊണ്ട് ആശാ വർക്കർമാരുടെ സമരം തീരുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ സമരം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞുവെന്നും എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയെക്കാൾ ഉയർന്ന ശമ്പളമാണ് പി.എസ്.സി അംഗങ്ങൾക്കുള്ളത്. ആശ വർക്കർമാരുടെ സമരത്തെ എതിർക്കുന്ന ചിലർ പി.എസ്.സി ശമ്പള വർധനയെ ന്യയീകരിക്കുകയാണ്. കേരളത്തിൽ പി.എസ്.സി ആവശ്യമുണ്ടോയെന്ന് പഠനം നടത്തണം. എലപ്പുള്ളി മദ്യ നിർമാണ ശാലയെ കുറിച്ചും കിഫ്ബി റോഡ് ടോളിനെ കുറിച്ചും പരസ്യമായി പറഞ്ഞ് എൽ.ഡി.എഫിനെ ദുർബലപ്പെടുത്തില്ല. സി.പി.ഐയുടെ അഭിപ്രായം മുന്നണിയിലും ജനങ്ങളോടും പറഞ്ഞിട്ടുണ്ട് -ദിവാകരൻ പറഞ്ഞു.
അതിനിടെ, മന്ത്രിമാരും സർക്കാറും തള്ളിപ്പറഞ്ഞിട്ടും ആശ വർക്കർമാരുടെ സമരം 13ാം ദിവസത്തിലേക്ക് കടന്നു. വെള്ളിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി തുടങ്ങിയ അനിശ്ചിതകാല പണിമുടക്ക് പൊളിക്കാൻ സർക്കാറും സി.ഐ.ടി.യുവും ശ്രമിക്കുമ്പോഴും ജനകീയ പിന്തുണ ഏറുകയാണെന്ന് കോഡിനേറ്റർ എസ്. മിനി ‘മാധ്യമ’ത്തോട് പറഞ്ഞു. കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ പിന്തുണയാണ് ലഭിക്കുന്നത്. വെള്ളിയാഴ്ച ഓട്ടോ ഡ്രൈവർമാർ കഞ്ഞിവെക്കാൻ അരിയും വിറകും നൽകി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് പുറമെ വഴിയാത്രക്കാരും ബസ് ജീവനക്കാരുമുൾപ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ള വരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും മിനി പറഞ്ഞു.
ഓണറേറിയം കുടിശ്ശിക സർക്കാർ അനുവദിച്ചെങ്കിലും മുഴുവൻ ആവശ്യങ്ങളിലും അനുകൂല തീരുമാനം ഉണ്ടാകണമെന്നാണ് സമരക്കാരുടെ നിലപാട്. നിത്യവൃത്തിക്കുപോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്ക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ് പ്രസ്താവനയിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.