‘ശശികല ടീച്ചറുടെ മദർ തെരേസക്കെതിരായ പ്രസംഗം എത്രയും പെട്ടെന്ന് നീക്കണം, കേസരിയിലും ജന്മഭൂമിയിലും വന്ന ലേഖനങ്ങൾ ഉടൻ മുക്കണം’ -മിത്രങ്ങൾക്ക് സന്ദീപ് വാര്യരുടെ ‘നിർദേശം’
text_fieldsപാലക്കാട്: ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ അടക്കമുള്ളവയുടെ ഓൺലൈൻ പതിപ്പുകളിൽ നേരത്തെ പ്രസിദ്ധീകരിച്ച ക്രൈസ്തവ വിരുദ്ധ ലേഖനങ്ങൾ ഡിലീറ്റ് ചെയ്യുന്നതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കേസരിയിലും ജന്മഭൂമിയിലും വന്ന നൂറു കണക്കിന് ക്രൈസ്തവ വിരുദ്ധ ലേഖനങ്ങൾ ഉടൻ മുക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ‘മിത്രങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്...’ എന്ന ആമുഖത്തോടെയാണ് ഫേസ്ബുക്കിൽ സന്ദീപിന്റെ കുറിപ്പ്. മദർ തെരേസയെ പെരുങ്കള്ളി എന്ന് വിളിച്ച ശശികല ടീച്ചറുടെ പ്രസംഗം യൂട്യൂബിൽ നിന്ന് എത്രയും പെട്ടെന്ന് ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ എന്നും സഭാധ്യക്ഷൻമാരെ സന്ദർശിക്കുന്ന ബിജെപി നേതാക്കളെ അസഭ്യം പറഞ്ഞു കൊണ്ട് സ്വാഭിമാനി മിത്രങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഇട്ട കമൻ്റുകൾ ഡിലീറ്റ് ചെയ്യണമെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ ഭൂമിയുള്ളത് ക്രൈസ്തവർക്കാണെന്നും ഇത് മതപരിവർത്തനത്തിനടക്കം ഉപയോഗിക്കുന്നുണ്ടെന്നും സ്ഥാപിച്ചുകൊണ്ടുള്ള ഓർഗനൈസറിലെ ലേഖനം കഴിഞ്ഞ ദിവസം വിവാദമായതോടെ പിൻവലിച്ചിരുന്നു. വഖഫ് ബിൽ പാസാക്കുന്നതിലൂടെ മുനമ്പം പ്രശ്നത്തിന് പരിഹാരമായെന്ന പ്രചാരണവുമായി ബി.ജെ.പി മുന്നോട്ട് പോകുന്നതിനിടെയാണ് ക്രൈസ്തവ സ്വത്തിൽ കണ്ണുനട്ട് ഓർഗനൈസറിൽ ലേഖനം വന്നത്. സഭയുടെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ നിയമപ്രശ്നങ്ങൾ ഉണ്ടെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചപ്പോഴാണ് ലേഖനം പിൻവലിച്ച് തടിതപ്പാൻ ആർ.എസ്.എസ് ശ്രമിച്ചത്. ഇതിന് പിന്നാലെ ഓർഗനൈസറിലെ മറ്റു ചില ക്രിസ്ത്യൻ വിരുദ്ധ ലേഖനങ്ങളും ഡിലീറ്റ് ചെയ്തു.
ഓർഗനൈസറിലെ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് വഖഫ് ബില്ലിന് പിന്നാലെ ചർച്ച് ബില്ലാണെന്ന വിമർശനം പ്രതിപക്ഷ കക്ഷികൾ ശക്തമാക്കിയിരുന്നു. എന്നാൽ, ഈ വിഷയത്തിൽ ആർ.എസ്.എസ് മുഖപത്രയായ ഓർഗനൈസറിന് തെറ്റുപറ്റിയെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറയുന്നത്. ആ ലേഖനം എടുത്ത് ഉപയോഗിക്കാൻ കോൺഗ്രസും ഇടതുപക്ഷവും ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. ഇതിനിടെ, ഓർഗനൈസറിൽ അങ്ങനെയൊരു ലേഖനം വന്നിട്ടില്ലെന്നാണ് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞത്.
സന്ദീപ് വാര്യരുടെ കുറിപ്പിന്റെ പൂർണരൂപം:
മിത്രങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്... കേസരിയിലും ജന്മഭൂമിയിലും വന്നിട്ടുള്ള നൂറു കണക്കിന് ക്രൈസ്തവ വിരുദ്ധ ലേഖനങ്ങൾ ഉടൻ മുക്കേണ്ടതാണ് . മദർ തെരേസയെ പെരുങ്കള്ളി എന്ന് വിളിച്ച ശശികല ടീച്ചറുടെ പ്രസംഗം യൂട്യൂബിൽ ലഭ്യമാണ്. അത് എത്രയും പെട്ടെന്ന് ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ. സഭാധ്യക്ഷൻമാരെ സന്ദർശിക്കുന്ന ബിജെപി നേതാക്കളെ അസഭ്യം പറഞ്ഞു കൊണ്ട് സ്വാഭിമാനി മിത്രങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഇട്ട കമൻ്റുകൾ ഡിലീറ്റ് ചെയ്യേണ്ടതുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.