തെരുവുനായുടെ ആക്രമണം: വിദ്യാർഥികളുടെ രക്ഷക്ക് തോക്കെടുത്ത ടൈഗർ സെമീറിനെതിരെ കേസ്
text_fieldsകാസർകോട്: മദ്റസയിലേക്കുള്ള വഴിയിൽ തെരുവുനായ്ക്കളിൽ നിന്ന് വിദ്യാർഥികളെ രക്ഷിക്കാൻ തോക്കെടുത്ത രക്ഷിതാവിനെതിരെ കേസ്. കാസർകോട് ബേക്കൽ ഹദ്ദാദ് നഗറിലെ ടി. സമീർ എന്ന ടൈഗർ സെമീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഐ.പി.സി 153 പ്രകാരം ലഹളയുണ്ടാക്കാൻ ഇടയാക്കുന്ന പ്രവർത്തനം നടത്തിയെന്നാണ് കേസ്.
മദ്റസയിലേക്കുള്ള വഴിയിൽ തെരുവുനായ്ക്കളിൽ നിന്ന് വിദ്യാർഥികളെ രക്ഷിക്കാനായാണ് ടി. സമീർ തോക്കെടുത്തത്. വലതുകൈയില്‍ തോക്കെടുത്തുള്ള സമീറിന്റെ നടത്തം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മദ്റസയിലേക്കുള്ള 13 കുട്ടികള്‍ക്കു മുന്നിൽ തോക്കുമേന്തിയുള്ള സമീറിന്റെ പട്ടാളച്ചിട്ടയിലുള്ള നടത്തം പകർത്തിയത് 11 വയസ്സുകാരനായ ഷുഹൈബ് അക്തറാണ്.
മദ്റസയിലേക്ക് നടന്നുപോകുന്നതിനിടെ എട്ടു വയസ്സുകാരി മകൾ റിഫ സുൽത്താനെയും മറ്റ് കുട്ടികളെയും കഴിഞ്ഞ ദിവസം തെരുവുനായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. മകൾ നായെ പേടിച്ച് മദ്റസയിൽ പോകാൻ വിസമ്മതിച്ചതോടെയാണ് തോക്കെടുക്കേണ്ടി വന്നതെന്നാണ് സമീർ വ്യക്തമാക്കിയത്.
രാവിലെ 6.15നായിരുന്നു സമീർ വീട്ടുപരിസരത്തെ കുട്ടികൾക്കൊപ്പം തോക്കുമായി മദ്റസയിലേക്ക് വെച്ചുപിടിച്ചത്. എന്നാൽ, മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ മദ്റസ പരിസരത്തുവെച്ച് എട്ട് വയസുകാരന് പട്ടിയുടെ കടിയേറ്റു.
സമീറിന്റെ വിഡിയോ വൈറലായതിനു പിന്നാലെ നാട്ടുകാർ യോഗം ചേർന്നു. വിദ്യാര്‍ഥികളുടെ സംരക്ഷണമേറ്റെടുത്ത് ഓരോ രക്ഷിതാവും മക്കൾക്കൊപ്പം കൂട്ടിന് പോകാനാണ് തീരുമാനം. കാണാൻ ഗാംഭീര്യമുള്ളതാണ് തോക്കെങ്കിലും സംഭവം ലൈസൻസ് ആവശ്യമില്ലാത്ത എയർഗണ്ണാണെന്നാണ് സമീർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.