'ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യം'; അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ശബ്ദരേഖ പുറത്ത്
text_fieldsപരവൂർ: മേലുദ്യോഗസ്ഥന്‍റെയും സഹപ്രവർത്തകരുടെയും ഇടയിൽ നിന്ന് കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നെന്ന സൂചനകളുമായി കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത കൊല്ലം പരവൂർ മുൻസിഫ് കോടതി അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ശബ്ദരേഖ പുറത്ത്. ജോലി ചെയ്യാത്ത സഹപ്രവർത്തകരെ മേലുദ്യോഗസ്ഥൻ പ്രോത്സാഹിപ്പിക്കുകയും അനീഷ്യയെ നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും ജോലിയിലെ പ്രകടനം വിലയിരുത്തുന്ന കോൺഫിഡൻഷ്യൽ റിപ്പോർട്ട് ജൂനിയർമാരുടെ മുന്നിൽവെച്ച് പരസ്യമാക്കി അപമാനിച്ചെന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്.
ആത്മഹത്യക്ക് ദിവസങ്ങൾക്കുമുമ്പ് സുഹൃത്തുക്കൾക്കയച്ച വാട്സ്ആപ് സന്ദേശത്തിലാണ് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണുണ്ടായിരുന്നതെന്നും കടുത്ത മാനസിക സമ്മർദമുണ്ടായിരുന്നെന്നുമുള്ള വിവരങ്ങൾ അനീഷ്യ പങ്കുവെച്ചത്. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന അനീഷ്യയുടെ ഡയറിയും ഓഡിയോ സന്ദേശവും പൊലീസിന് കിട്ടിയതായാണ് വിവരം. നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ്. ഒമ്പതുവർഷമായി എ.പി.പിയായി ജോലി ചെയ്യുകയായിരുന്നു അനീഷ്യ.
നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജങ്ഷനു സമീപം പ്രശാന്തിയിൽ എസ്. അനീഷ്യയെ ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് കുളിമുറിയുടെ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.