184 യാത്രക്കാരുമായി ബഹ്റൈൻ വിമാനം കരിപ്പൂരിലെത്തി
text_fieldsമലപ്പുറം: കോവിഡ് 19 ആശങ്കകള്‍ നിലനിൽക്കുന്നതിനിടെ ഗള്‍ഫില്‍ നിന്നുള്ള മൂന്നാമത്തെ പ്രത്യേക വിമാനം കരിപ്പൂരിലെത്തി. ബഹ്‌റൈനിൽനിന്ന് തിരിച്ച ഐ.എക്‌സ്-474 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ചൊവ്വാഴ്ച പുലർച്ച 12.30നാണ് എത്തിയത്.
10 ജില്ലകളില്‍ നിന്നുള്ള 183ഉം ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് യാത്രക്കാർ. സംഘത്തില്‍ 24 ഗര്‍ഭിണികളും പത്ത് വയസ്സിന് താഴെ 35 കുട്ടികളും 65 വയസ്സിന് മുകളിലുള്ള ആറ് പേരുമുണ്ട്.
ബന്ധുവിെൻറ മരണവുമായി ബന്ധപ്പെട്ട് നാല് പേരും അടിയന്തര ചികിത്സാർഥം 18 പേരുമാണ് വരുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേരാണ് തിരിച്ചെത്തിയത്. എറണാകുളം-ഒന്ന്, കണ്ണൂര്‍-51, കാസര്‍കോട്-18, കൊല്ലം-ഒന്ന്, കോഴിക്കോട്-67, പാലക്കാട്-ഏഴ്, പത്തനംതിട്ട-ഒന്ന്, തൃശൂര്‍-അഞ്ച്, വയനാട്-അഞ്ച് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. പ്രത്യേക വിമാനമെത്തുന്നതിന് മുന്നോടിയായി വിമാനത്താവളത്തില്‍ മലപ്പും ജില്ല കലക്ടര്‍ ജാഫര്‍ മാലികിെൻറ നേതൃത്വത്തില്‍ സൗകര്യങ്ങള്‍ വിലയിരുത്തി.
യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കാന്‍ ആറ് മെഡിക്കല്‍ സംഘങ്ങളും വിശദ ആരോഗ്യ പരിശോധനക്ക് മൂന്ന് സംഘങ്ങളും ഉണ്ടായിരുന്നു. കോവിഡ് ബോധവത്കരണത്തിനും സൗകര്യമൊരുക്കി.
യാത്രക്കാരുടെ വിവരശേഖരണത്തിന് അഞ്ച് കൗണ്ടറുകള്‍ ഏർപ്പെടുത്തിയിരുന്നു.
എമിഗ്രേഷന് 15ഉം കസ്റ്റംസ് പരിശോധനകള്‍ക്ക് നാലും കൗണ്ടറുകൾ സജ്ജമാക്കി. യാത്രക്കാരെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുപോകാന്‍ 43 ആംബുലന്‍സുകളും ആറ് കെ.എസ്.ആര്‍.ടി.സി ബസുകളും 60 പ്രീപെയ്ഡ് ടാക്‌സികളുമാണ് ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.