ബെയ്‍ലി പാലം തുറന്നു; മുണ്ടക്കൈയിലേക്ക് വാഹനം കടത്തിവിടുന്നു
text_fieldsമേപ്പാടി: വൻ ഉരുൾപൊട്ടലിൽ തകർത്ത വയനാട്ടിലെ ചൂരൻമലയിൽ സൈന്യത്തിന്‍റെ ബെയ്‍ലി പാലം സജ്ജമായി. മലവെള്ളപ്പാച്ചിലിൽ ഒഴുകിപോയ പാലത്തിന് പകരമായാണ് 85 അടി നീളമുള്ള ബെയ്‍ലി പാലം സൈന്യം നിർമിച്ചത്.
നിർമാണം പൂർത്തിയാക്കിയ പാലത്തിലൂടെ സൈനിക വാഹനങ്ങൾ കയറ്റിയിറക്കി സുരക്ഷാ, ബല പരിശോധനകളും പൂർത്തിയാക്കി. ചെറിയ മണ്ണുമാന്തിയന്ത്രം അടക്കം 24 ടൺ ഭാരമുള്ള വാഹനങ്ങൾ വരെ കടന്നു പോകാൻ സാധിക്കുന്ന തരത്തിലുള്ള പാലമാണിത്.
കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി)യിലെ ക്യാപ്റ്റൻ പുരൻസിങ് നഥാവത് ആണ് നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. രാപ്പകൽ നീണ്ട പരിശ്രമത്തിന്‍റെ ഫലമായാണ് പാലം നിർമാണം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കാൻ സൈന്യത്തിന്‍റെ എൻജിനീയറിങ് വിഭാഗത്തിന് സാധിച്ചത്.
വയനാട്ടിൽ ചൂരല്‍മലയെയും മുണ്ടക്കൈയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകയാത്രാ മാർഗമായിരുന്ന പാലവും റോഡുമാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത്. ഇതോടെ, ദുരന്തത്തിൽ പരിക്കേറ്റവരെയും കുടുങ്ങികിടക്കുന്നവരെയും മുണ്ടക്കൈയിൽ നിന്ന് എത്തിക്കാനാവാത്ത സ്ഥിതിയായി.
ഇതേതുടർന്ന് സൈന്യം നിർമിച്ച വീതി കുറഞ്ഞ താൽകാലിക പാലം വഴി പരിക്കേറ്റവരെയും റോപ്പ് വഴി മൃതദേഹങ്ങളും എത്തിക്കാൻ ശ്രമം തുടങ്ങി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ബെയ്‍ലി പാലം നിർമിക്കാൻ സൈന്യം തീരുമാനിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.