വാഴ വെട്ടിനശിപ്പിച്ച സംഭവം; കെ.എസ്.ഇ.ബി കർഷകന് മൂന്നര ലക്ഷം നഷ്ടപരിഹാരം നൽകും
text_fieldsകൊച്ചി: കോതമംഗലത്ത് വാഴ വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകന് കെ.എസ്.ഇ.ബി മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വൈദ്യുതി, കൃഷി മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
തുടർ നടപടികൾ ബോർഡ് യോഗം ചേർന്ന് തീരുമാനിക്കുമെന്നും തുക എത്രയും പെട്ടെന്ന് കൈമാറുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. വാഴയില ലൈനിൽ മുട്ടിയെന്ന പേരിൽ എറണാകുളം വാരപ്പെട്ടിയിലെ തോമസിന്‍റെ 460 വാഴകളാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചത്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ തോമസിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒരു വാഴയുടെ ഇല ലൈനിൽമുട്ടി കത്തിനശിച്ചിരുന്നു. ഇതോടെയാണ് ഉദ്യോഗസ്ഥർ എത്തിയത്. പിന്നാലെ സംഭവത്തിൽ വൈദ്യുതി മന്ത്രി അന്വേഷത്തിന് ഉത്തരവിട്ടിരുന്നു.
ഓണ വിപണിയിലേക്കുള്ള 460 വാഴക്കുലകളാണ് മുന്നറിയിപ്പില്ലാതെ നശിപ്പിച്ചത്. വാഴക്കൈകൾ വെട്ടി അപകട സാധ്യത ഒഴിവാക്കലായിരുന്നു വേണ്ടത്. ഇത്തരം ദുരനുഭവങ്ങൾ കർഷകർക്ക് ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് പി. പ്രസാദ് അറിയിച്ചു. കെ.എസ്.ഇ.ബി നടപടി വലിയ വിവാദത്തിന് കാരണമായിരുന്നു.
നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കർഷകന് ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി വൈദ്യുതി മന്ത്രിക്ക് കത്തയച്ചു. ഈ കത്തിന്‍റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചതും നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.