നാലാം ദിനവും ശമിക്കാതെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടിത്തം നാല് ദിവസം പിന്നിടുമ്പോഴും അണക്കാനായില്ല. ഞായറാഴ്ച രാത്രി വൈകിയും തീ ആളിക്കത്തുകയാണ്. ഇന്നലെയും കൊച്ചി നഗരം പകുതിയോളം പുകയിൽ മുങ്ങി. വെള്ളമൊഴിക്കുമ്പോൾ പുറമെ തീ അണയുന്നെങ്കിലും മാലിന്യത്തിന് അടിയിൽ ഉള്ള കനലിൽനിന്ന് വീണ്ടും തീ ആളുന്നതാണ് പ്രശ്നം സങ്കീർണമാക്കുന്നത്. വിഷപ്പുകയെ തുടർന്ന് കൊച്ചി കോർപറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ, വടവുകോട് - പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അംഗൻവാടികൾ മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് തിങ്കളാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. പ്ലാന്റിന് സമീപ പ്രദേശങ്ങളിലുള്ളവർ തിങ്കളാഴ്ചയും വീടിന് പുറത്തിറങ്ങരുതെന്ന് കലക്ടർ നിർദേശിച്ചു.
ഇതിനിടെ ബ്രഹ്മപുരത്ത് വീണ്ടും മാലിന്യം തള്ളാനെത്തിയ എട്ട് ലോറികൾ നാട്ടുകാർ തടഞ്ഞു. അഗ്നിബാധയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ചികിത്സിക്കാൻ വിവിധ സർക്കാർ ആശുപത്രികളിലായി 130 കിടക്കകൾ സജ്ജീകരിച്ചു. ബ്രഹ്മപുരത്ത് രണ്ട് ഓക്സിജൻ പാർലറുകളും സജ്ജമാക്കി. ഓക്സിജൻ സൗകര്യമുള്ള ആംബുലൻസും ഉണ്ട്. പുക പടർന്ന പ്രദേശങ്ങളിലുള്ളവർ എൻ 95 മാസ്ക് നിർബന്ധമായും ഉപയോഗിക്കണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് കൺട്രോൾ റൂമുകളും തുടങ്ങി.
ഞായറാഴ്ച രാവിലെ മന്ത്രിമാരായ വീണ ജോർജ്, പി. രാജീവ്, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. ഞായറാഴ്ച വൈകീട്ട് തന്നെ തീ പൂർണമായും അണക്കുമെന്നാണ് മന്ത്രി പി. രാജീവ് യോഗ ശേഷം പറഞ്ഞത്.
തിങ്കളാഴ്ച രാവിലെയോടെയെങ്കിലും തീ കെടുത്താനാണ് അഗ്നിരക്ഷാ സേന ശ്രമിക്കുന്നത്. അഗ്നിരക്ഷാ സേനയുടെ 35 ഓളം യൂനിറ്റുകളാണ് നാല് ദിവസമായി തീയണക്കാൻ കിണഞ്ഞ് ശ്രമിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചതെന്നതിനാൽ കെടുത്തൽ ദുഷ്കരമാകുകയാണ്.
നഗരത്തിൽ 10 കിലോമീറ്റർ പ്രദേശത്ത് കടുത്ത പുകശല്യമാണ് നേരിടുന്നത്. പുക പടർന്ന ഭാഗങ്ങളിൽ കുട്ടികൾക്കും വയോധികർക്കും ശ്വസതടസ്സം അനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.