ബ്രഹ്മപുരത്തെ തീപിടിത്തം; പുകയിൽ മുങ്ങി കൊച്ചി
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാൻറിലുണ്ടായ തീപിടിത്തം മണിക്കൂറുകൾ നീണ്ടപ്പോൾ പുകയിൽ മുങ്ങി കൊച്ചി നഗരം. പുക അന്തരീക്ഷത്തിൽ വലിയതോതിൽ ഉയർന്ന് കിലോമീറ്ററുകൾ വ്യാപിച്ചതോടെ കൊച്ചി നഗരത്തെയും ബാധിക്കുകയായിരുന്നു. ഇളംകുളം, കടവന്ത്ര, എം.ജി റോഡ്, വൈറ്റില, മരട്, അമ്പലമുകൾ, കുണ്ടന്നൂർ എന്നിവിടങ്ങളിൽ പുക വ്യാപിച്ചത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി.
രൂക്ഷഗന്ധത്തെ തുടർന്നാണ് നഗരവാസികൾ പുലർച്ച ഉണർന്നത്. പുറത്തിറങ്ങിയപ്പോൾ ഹൈറേഞ്ചിലെ മൂടൽമഞ്ഞിന് സമാനമായ അവസ്ഥ. പ്ലാസ്റ്റിക് കത്തുമ്പോഴുള്ള ഗന്ധം വ്യക്തമായതോടെ സംഭവം പ്രശ്നമാണെന്ന് ആളുകൾക്ക് മനസ്സിലായി. പലർക്കും ശ്വാസതടസ്സമുണ്ടാകുകയും കണ്ണിന് നീറ്റലുണ്ടാകുകയും ചെയ്തു. മെട്രോ പാലങ്ങളടക്കം പുകയിൽ മുങ്ങി. പലയിടങ്ങളിലും പരസ്പരം കാണാനാകാത്തനിലയിൽ പുക പരന്നിരുന്നു. മുഖം മൂടിക്കെട്ടിയാണ് ആളുകൾ രാവിലെ നഗരത്തിലിറങ്ങിയത്. പുക ശ്വസിച്ച് നിരവധിയാളുകൾക്ക് ശ്വാസതടസ്സമുണ്ടായി. പലരും ആശുപത്രികളിൽ ചികിത്സതേടി.
തുടർന്ന്, ഒമ്പതോടെ പുകയുടെ വ്യാപ്തിയിൽ കുറവ് വന്നെങ്കിലും ഉച്ചവരെ പൂർണമായും മാറിയിരുന്നില്ല. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം നാലുതവണ ഇത്തരത്തിൽ ബ്രഹ്മപുരം മാലിന്യപ്ലാൻറിൽ തീ പടർന്നിരുന്നു. ഇതുവരെയുണ്ടായതിൽെവച്ച് ഏറ്റവും വലിയ തീപിടിത്തമായതിനാൽതന്നെ ആദ്യമായാണ് നഗരത്തെ മൂടുന്ന തരത്തിൽ പുക വ്യാപിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.