കൈക്കൂലി: പത്തനംതിട്ട ജനറൽ ആശുപത്രി ഡോക്ടർ അറസ്റ്റിൽ; വാങ്ങിയത് 3000 രൂപ
text_fieldsകൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്ത ഡോ. ഷാജി മാത്യു
പത്തനംതിട്ട: ശസ്ത്രക്രിയ കഴിഞ്ഞ് രോഗിയെ വിട്ടയക്കാൻ കൈക്കൂലി വാങ്ങിയ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ ഡോ. ഷാജി മാത്യൂസിനെ (58)വിജിലൻസ് പിടികൂടി. വിരമിച്ച ശേഷം എൻ.ആർ.എച്ച്.എം വഴി കരാർ വ്യവസ്ഥയിൽ ജോലി നോക്കി വരികയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 10.20ന് ആശുപത്രി ഒ.പിയിൽവെച്ച് 3000 രൂപ വാങ്ങുന്നതിനിടെയാണ് ഇയാളെ കൈയോടെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. തുമ്പമൺ സ്വദേശി അജീഷാണ് പരാതി നൽകിയത്. ശസ്ത്രക്രിയക്ക് മുമ്പ് പണം വാങ്ങലായിരുന്നു ഷാജി മാത്യൂസിന്‍റെ രീതിയെന്ന് വിജിലൻസ് പറയുന്നു.
കണ്ണിന്‍റെ ശസ്ത്രകിയ കഴിഞ്ഞ് ആശുപത്രയിൽ കഴിയുകയായിരുന്ന അച്യുതൻ എന്നയാളുടെ പക്കൽനിന്ന് പണം ലഭിക്കാതെവന്നപ്പോൾ മകൻ അജീഷിനോട് 3000 രൂപ ഡോക്ടർ ആവശ്യപ്പെട്ടു. അജീഷ് ഈ വിവരം ആശുപത്രിയുടെ സമീപത്ത് പ്രവർത്തിക്കുന്ന വിജിലൻസിന്‍റെ അഴിമതി വിരുദ്ധ ബ്യൂറോയിൽ അറിയിച്ചു. തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അടയാളപ്പെടുത്തിയ നോട്ടുകൾ നൽകി അജീഷിനെ ഡോക്ടറുടെ മുറിയിലേക്ക് പറഞ്ഞുവിട്ടു.
അജീഷ് നോട്ട് കൈമാറിയ ഉടൻ വിജിലൻസ് ഡിവൈ.എസ്.പി ഹരി വിദ്യാധരന്‍റെ നേതൃത്വത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർമാരായ രാജീവ് ജെ.അനില്‍കുമാര്‍, എസ്. അഷ്റഫ്, അസി. സബ് ഇൻസ്പെക്ടർമാരായ ഷാജി പി.ജോണ്‍, എന്‍. രാജേഷ്‌കുമാര്‍, എം. ഹരിലാല്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജീവ്, രാജേഷ്, അനീഷ് മോഹന്‍, കിരണ്‍, വിനീഷ്, ജിനു, അജീര്‍ എന്നിവരുമുണ്ടായിരുന്നു. അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064ലോ 8592900900 എന്നതിലോ വാട്സ്ആപ് നമ്പറായ 9447789100 എന്നതിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർഥിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.