നഗ്നരാക്കി കോമ്പസ് കൊണ്ടു ശരീരമാകെ വരഞ്ഞു, ഡംബലുകൊണ്ട് സ്വകാര്യ ഭാഗങ്ങളിൽ ക്രൂരത; കോട്ടയത്ത് അതിക്രൂര റാഗിങ്, അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ
text_fieldsഗാന്ധിനഗർ (കോട്ടയം): കോട്ടയം ഗവ. മെഡിക്കൽ കോളജിലെ നഴ്സിങ് കോളജ് ഹോസ്റ്റലിൽ ജൂനിയർ വിദ്യാർഥികൾ നേരിട്ടത് ക്രൂരമായ റാഗിങ്. ഒന്നാംവർഷ വിദ്യാർഥികളായ ആറുപേരെ റാഗ് ചെയ്ത സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു.
ശരീരമാസകലം വരഞ്ഞ് മുറിവുണ്ടാക്കി അതിൽ സ്പിരിറ്റ് പുരട്ടി വേദനയിൽ പുളയുന്നത് നോക്കി രസിക്കുന്ന ക്രൂരവിനോദമായിരുന്നു പല ദിവസങ്ങളിലും അരങ്ങേറിയിരുന്നത്. വായിലും ശരീരഭാഗങ്ങളിലും ക്രീം തേച്ചുപിടിപ്പിക്കൽ, നഗ്നരാക്കി നിർത്തൽ, സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ (വ്യായാമ ഉപകരണം) തൂക്കൽ, കഴുത്തിൽ കത്തിെവച്ച് ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപിക്കൽ, മദ്യപിക്കാൻ ഭീഷണിപ്പെടുത്തി പണം വാങ്ങൽ തുടങ്ങിയ പീഡനങ്ങളും പതിവായിരുന്നെന്ന് വിദ്യാർഥികൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മൂന്നാംവർഷ വിദ്യാർഥികളായ മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ വീട്ടിൽ രാഹുൽ രാജ് (22), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടിൽ റിജിൽജിത്ത് (20), മൂന്നിലവ് വാളകം കരപ്പള്ളി ഭാഗത്ത് കീരിപ്ലാക്കൽ വീട്ടിൽ സാമുവൽ (20), വയനാട് നടവയൽ പുൽപള്ളി ഞാവലത്ത് വീട്ടിൽ ജീവ (19), കോരുത്തോട് മടുക്ക നെടുങ്ങാട് വീട്ടിൽ വിവേക് (21) എന്നിവരാണ് അറസ്റ്റിലായത്. ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ലിബിൻ, അജിത്, ദിലീപ്, ആദർശ്, അരുൺ, അമൽ എന്നിവരാണ് കഴിഞ്ഞ മൂന്നുമാസമായി നിരന്തര റാഗിങ്ങിന് ഇരയായത്. പീഡനം സഹിക്കാൻ പറ്റാതായപ്പോഴാണ് മൂന്ന് വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയതത്രെ. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സീനിയർ വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ മുതലാണ് റാഗിങ്ങിന്റെ മറവിൽ ക്രൂരപീഡനം തുടങ്ങിയത്. പരാതിപ്പെടുകയോ പുറത്തുപറയുകയോ ചെയ്താൽ ഗുരുതര ഭവിഷ്യത്തുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വിദ്യാർഥികളെ സസ്പെന്ഡ് ചെയ്തു
ഗാന്ധിനഗർ (കോട്ടയം): അറസ്റ്റിലായ അഞ്ചുപേരെയും നഴ്സിങ് കോളജിൽ നിന്ന് സസ്പെന്ഡ് ചെയ്തു. സീനിയർ അധ്യാപകരുടെ അന്വേഷണത്തിന് ശേഷമാണ് വിദ്യാർഥികളെ സസ്പെന്ഡ് ചെയ്തതെന്ന് കോളജ് പ്രിൻസിപ്പൽ ഇൻ-ചാർജ് പറഞ്ഞു. സംഭവത്തെപ്പറ്റി ആരോഗ്യ സർവകലാശാലാ മേധാവിക്കും കോട്ടയം പൊലീസ് ചീഫിനും റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും തുടർനടപടികൾ പിന്നാലെ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.