ബി.എസ്.എൻ.എൽ ലാൻഡ് ലൈൻ അറ്റകുറ്റപ്പണി സ്തംഭിച്ചു
text_fieldsതൃശൂർ: ബി.എസ്.എൻ.എൽ ലാൻഡ് ലൈൻ അറ്റകുറ്റപ്പണി സ്തംഭിച്ചു. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് പ്രശ്നം. വർഷത്തിലധികമായി തകരാറായ ലാൻഡ് ലൈനുകൾ പോലും നന്നാക്കാൻ ബി.എസ്.എൻ.എലിന് കഴിയുന്നില്ല.
ഇതോടെ, സംസ്ഥാനത്ത് ലാൻഡ് ലൈൻ കണക്ഷൻ റദ്ദാക്കൽ വ്യാപിക്കുകയാണ്. ഒരു ലക്ഷത്തിൽ താഴെ കണക്ഷനുള്ള എസ്.എസ്.എ (സെക്കൻഡറി സ്വിച്ചിങ് ഏരിയ)കളിൽ ജനറൽ മാനേജരുടെ തസ്തിക നഷ്ടപ്പെടും എന്നതിനാൽ പല ജില്ലകളിലും കണക്ഷൻ ഒരു ലക്ഷത്തിലെത്തിച്ച് നിർത്താൻ മാത്രമുള്ള ‘തട്ടിക്കൂട്ട് പ്രവൃത്തി’മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
1984നു ശേഷം ക്ലറിക്കൽ, മെയിൻറനൻസ് ജീവനക്കാരുടെ നിയമനം നടക്കാത്തതാണ് ഇപ്പോൾ ബി.എസ്.എൻ.എലിന് വിനയായത്.
അതിനുശേഷം ഒാഫിസർ തലത്തിൽ മാത്രമാണ് നാമമാത്ര നിയമനം നടന്നത്. സ്ഥിരം ജീവനക്കാർക്ക് ആറ് മുതൽ 12 കിലോമീറ്റർ വരെയുള്ള പ്രദേശത്തിെൻറ ചുമതല നൽകിയതിനാൽ ഒാടിയെത്താനാവുന്നില്ല. കരാർ, താൽക്കാലിക ജീവനക്കാരെ ആശ്രയിച്ചാണ് ഫീൽഡ് പ്രവൃത്തികൾ പേരിനെങ്കിലും മുന്നോട്ടു പോവുന്നത്. കരാർ ജീവനക്കാരുടെ നിയമനത്തിലും നിയന്ത്രണം വരുത്തിയിരിക്കുകയാണ്.
ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ സെൻററുകളും കാഷ് കൗണ്ടറും പുറംകരാർ നൽകാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ‘കെ.പി.എം.ജി’എന്ന കൺസൾട്ടൻസി സ്വകാര്യ സേവന ദാതാക്കളുടെ മാതൃകയിൽ ബി.എസ്.എൻ.എലിനെ നവീകരിക്കണമെന്ന് ശിപാർശ ചെയ്തിട്ടുണ്ട്. ഇതിൽ കസ്റ്റമർ കെയർ സെൻറർ, കാഷ് കൗണ്ടർ പുറംകരാർവത്കരണവും ഉൾപ്പെടും. അതോടൊപ്പം, ഒാരോ ലൈനിനും നിശ്ചിത തുക കണക്കാക്കി അറ്റകുറ്റപ്പണിക്ക് ക്വേട്ടഷൻ നൽകുന്ന രീതിയും ശിപാർശ ചെയ്തിട്ടുണ്ട്. ബി.എസ്.എൻ.എൽ ഇത് പരിഗണിച്ചു വരികയാണ്. അതിെൻറ ഭാഗമായാണ് കരാർ നിയമനം പോലും അവസാനിപ്പിച്ചിരിക്കുന്നത്.
ഒരു ലക്ഷത്തിനു മുകളിൽ കണക്ഷനുള്ള എസ്.എസ്.എകളിലാണ് ജനറൽ മാനേജർ തസ്തികയുള്ളത്. അതിനു മുകളിലായാൽ പ്രിൻസിപ്പൽ ജനറൽ മാനേജരും താഴെയായാൽ ടെലികോം ഡിസ്ട്രിക്ട് മാനേജരുമാവും. സംസ്ഥാനത്ത് പല ജില്ലകളിലും ഒരു ലക്ഷത്തിനു മുകളിൽനിന്ന് താഴേക്ക് ഇടിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.