16,000 കോടി കടബാധ്യതയുള്ള കമ്പനിയുമായി ബി.എസ്.എൻ.എല്ലിനെ ലയിപ്പിക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: നിലനിൽപ്പിനായുള്ള കടുത്ത മത്സരത്തിനിടെ, ബി.എസ്.എൻ.എല്ലിനെ 16000 കോടി കടബാധ്യതയുള്ള എം.ടി.എൻ.എല്ലുമായി (മഹാനഗർ ടെലികോ നിഗം ലിമിറ്റഡ്) ലയിപ്പിക്കാൻ കേന്ദ്രനീക്കം. ഇതുസംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ ശിപാർശകൾ സർക്കാറിെൻറ പരിഗണനയിലാണ്.
സർക്കാർ ഉടമസ്ഥതയിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ടെലികോം സംരംഭമാണ് എം.ടി.എൻ.എൽ. 1986ൽ രൂപവത്കരിച്ചശേഷം ആദ്യവർഷങ്ങളിലൊഴികെ കനത്ത സാമ്പത്തികബാധ്യതയാണ് ഇതിെൻറ ബാക്കിപത്രത്തിലുള്ളത്. ഭീമൻ കടബാധ്യതയുള്ള കമ്പനിയുമായി ലയിപ്പിക്കുന്നതിലൂടെ ബി.എസ്.എൻ.എല്ലും നഷ്ടത്തിലാകുമെന്നാണ് വിലയിരുത്തൽ. ലയനം നടന്നാൽ ബി.എസ്.എൻ.എല്ലിെൻറ വരുമാനം കടം തിരിച്ചടവിന് തന്നെ മതിയാകാത്ത സ്ഥിതിയുണ്ടാകും. മാത്രമല്ല മറ്റ് സ്വകാര്യ ടെലികോം സേവനദാതാക്കളുമായി പിടിച്ചുനിൽക്കാനാവാെതയുംവരും. മുൻനിര സ്വകാര്യ കമ്പനികൾ ലയിച്ച് കൂടുതൽ സാന്നിധ്യമുറപ്പിക്കാൻ നീക്കം നടക്കുകയുമാണ്. ലയനം അനിവാര്യമാണെങ്കിൽ കടബാധ്യത മുഴുവൻ കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നാണ് സംഘടനകളുടെ നിലപാട്. ഒപ്പം എം.ടി.എൻ.എൽ സ്വകാര്യവ്യക്തികൾക്ക് വിറ്റ ഒാഹരികൾ തിരികെവാങ്ങുകയും വേണം. എന്നാൽ ഇക്കാര്യങ്ങളിലൊന്നും അനുകൂല നിലപാടല്ല കേന്ദ്രത്തിനെന്നാണ് വിവരം.
സ്വകാര്യവത്കരണ ലക്ഷ്യത്തോടെ ബി.എസ്.എൻ.എല്ലിെൻറ സുപ്രധാന ആസ്തിയായ മൊബൈൽ ടവറുകെള പൂർണമായും വിഭജിച്ച് പ്രത്യേക കമ്പനി രൂപവത്കരിക്കാനുള്ള നീക്കവും പുരോഗമിക്കുകയാണ്. പ്രതിമാസം ലക്ഷങ്ങളുടെ വരുമാനമുള്ള ടവറുകളെയാണ് പുതിയ കമ്പനിക്ക് കീഴിലേക്ക് മാറ്റുന്നത്.
ബി.എസ്.എൻ.എല്ലിെൻറ നേതൃത്വത്തിലാണ് ഇൗ കമ്പനിയെന്ന് വിശദീകരിക്കുമ്പോഴും ‘സംയുക്ത സംരംഭവും ഓഹരി പങ്കാളിത്തവും’ പുതിയ കമ്പനിയുടെ വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയതാണ് സ്വകാര്യവത്കരണ നീക്കത്തെ ബലപ്പെടുത്തുന്നത്. സംയുക്ത പങ്കാളിത്തം വരുന്നത് വൻ കുത്തകകളടക്കം കമ്പനിയിൽ ഇടംപിടിക്കാൻ കാരണമാകും.
സംസ്ഥാനത്തെ 2,500 ടവറുകൾ ഉൾപ്പെടെ രാജ്യത്താകെ 72,500 ടവറുകളാണ് ബി.എസ്.എൻ.എല്ലിന് കീഴിലുള്ളത്. ഒരു ടവർ നിർമിക്കുന്നതിന് 45 ലക്ഷമാണ് ചെലവ്. ഇത്തരത്തിൽ 32000 കോടി ചെലവിൽ നിർമിച്ച ടവറുകളാണ് ബി.എസ്.എൻ.എല്ലിൽ നിന്ന് മാറ്റുന്നത്. ഇതിൽ മിക്ക ടവറുകളും മറ്റ് സ്വകാര്യ കമ്പനികൾ കൂടി പ്രയോജനപ്പെടുത്തുന്നുണ്ട്. ആസ്തികൾ കൈവിടുന്നതിന് പുറമേ ഈ വരുമാനവും ബി.എസ്.എൻ.എല്ലിന് നഷ്ടപ്പെടുകയാണ്. ഇതോടൊപ്പം ടവർ സേവനങ്ങൾ ലഭിക്കണമെങ്കിൽ മറ്റ് സ്വകാര്യ ടെലികോം കമ്പനികളെപ്പോലെ ഭാവിയിൽ ബി.എസ്.എൻ.എല്ലിനും പുതിയ കമ്പനിക്ക് വാടക നൽകേണ്ടിയുംവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.