പെരുവംമൂഴിയിൽ മോഷ്ടാവ് പുഴയിൽ ചാടി; വെള്ളമില്ലാത്തത് ‘ചതിച്ചു’
text_fieldsമൂവാറ്റുപുഴ: മോഷണശേഷം മുങ്ങി പിന്നീട് നാട്ടുകാരുടെ കണ്ണിൽപെട്ടപ്പോൾ പാലത്തിൽനിന്ന് പുഴയിൽ ചാടിയ മോഷ്ടാവ് ഡ്രാക്കുള സുരേഷിന് വെള്ളമില്ലാത്ത ഭാഗത്ത് വീണതോടെ ഗുരുതര പരിക്ക്. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പൊലീസ് രക്ഷപ്പെടുത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലർച്ച പെരുവംമൂഴി പാലത്തിൽനിന്നാണ് കുപ്രസിദ്ധ മോഷ്ടാവ് പുത്തൻകുരിശ് വടയമ്പാടി കുണ്ടേലിക്കുടിയിൽ സുരേഷ് (37) പുഴയിൽ ചാടിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവപരമ്പരകൾക്ക് തുടക്കം. പെരുവംമൂഴിയിൽ കെട്ടിടം പണിയുന്നിടത്ത് എത്തിയ ഇയാൾ തൊഴിലാളികളുടെ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നിടത്ത് നിന്ന് പഴ്സുകൾ മോഷ്ടിച്ചു. തൊഴിലാളികളിൽ ഒരാൾ കണ്ടതോടെ ഇറങ്ങിയോടി പരിസരത്തെ കുറ്റിക്കാട്ടിൽ ഒളിച്ചു. നാട്ടുകാർ ഏറെ തിരഞ്ഞിട്ടും ആദ്യം കണ്ടെത്തിയില്ല. പിന്നീട് ഇവിടെനിന്ന് പുറത്തു കടക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടികൂടിയെങ്കിലും രണ്ടുപേരുടെ കൈ കടിച്ചുമുറിച്ച് വീണ്ടും ഓടിമറഞ്ഞു.
ഇതിനിടെ, ഇയാളുടെ ബൈക്ക് ശ്രദ്ധയിൽപെട്ട നാട്ടുകാർ അതിെൻറ ചോക്ക് ഊരിയിട്ട് കാത്തിരുന്നു. തുടർന്ന് ശനിയാഴ്ച പുലർച്ച ബൈക്ക് എടുക്കാനെത്തിയപ്പോൾ നാട്ടുകാർ പിടികൂടാൻ ഓടിയെത്തി. ഇതോടെ പെരുവംമൂഴി പാലത്തിൽനിന്ന് ചാടുകയായിരുന്നു. വെള്ളമില്ലാത്ത സ്ഥലത്ത് വീണതിനാൽ ഗുരുതര പരിക്കേറ്റു. ഇയാൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
2018 ജൂലൈ 29ന് മൂവാറ്റുപുഴ കച്ചേരിത്താഴത്തെ പി.ബി. അജിത്കുമാറിെൻറ ആധാരമെഴുത്ത് ഓഫിസിൽനിന്ന് ഒന്നരലക്ഷം രൂപ മോഷ്ടിച്ചത് അടക്കം 20ലേറെ കേസിൽ പ്രതിയാണ് സുരേഷ്. അഞ്ചുവർഷം മുമ്പ് കോലഞ്ചേരിയിൽ പള്ളിയിൽ മോഷ്ടിക്കാൻ കയറി വെൻറിലേറ്ററിൽ കുടുങ്ങി അവിടെയിരുന്ന് ഉറങ്ങിപ്പോയ ഇയാളെ ഒടുവിൽ പൊലീസാണ് പുറത്തെടുത്തത്. 2018ൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽനിന്ന് മുങ്ങി ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസിെൻറ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.