ഉപതെരഞ്ഞെടുപ്പ്: മുന്നേ മുന്നണികൾ
text_fieldsതിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ കുറിച്ച് സൂചനകൾ വന്ന് തുടങ്ങിയതോടെ ചർച്ചകളും തയാറെടുപ്പും സജീവമാക്കി മുന്നണികൾ. ലോക്സഭ തെരഞ്ഞെടുപ്പിനെ തുടർന്ന് ഒഴിവ് വന്ന ചേലക്കര, പാലക്കാട് നിയോജകമണ്ഡലങ്ങളും രാഹുൽ ഗാന്ധി ഒഴിഞ്ഞ വയനാട് പാർലമെന്റ് മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ അതത് ജില്ല കമ്മിറ്റികൾക്ക് സി.പി.എം നിർദേശം നൽകി. വയനാട് സീറ്റ് സി.പി.ഐക്കാണ്.
ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ തെറ്റുതിരുത്തൽ നടപടികളിലേക്ക് പാർട്ടി കടന്ന ഘട്ടത്തിലാണ് മറ്റൊരു ജനവിധിയെകൂടി സി.പി.എം അഭിമുഖീകരിക്കുന്നത്.
പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പെത്തുന്നത്. ഒപ്പം സർക്കാറിനെയും മുന്നണിയെയും പ്രതിരോധത്തിലാക്കുന്ന നിരവധി രാഷ്ട്രീയ സവിശേഷ സാഹചര്യവും ഉണ്ട്. തെറ്റുതിരുത്തൽ എത്രത്തോളം ജനത്തെ ബോധ്യപ്പെടുത്താനായി എന്നതിനുള്ള പരീക്ഷണംകൂടിയായി ഉപതെരഞ്ഞെടുപ്പ് മാറുമെന്നതിനാൽ സി.പി.എമ്മിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്.
ഈ മാസം 10ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷ. 11ന് നടക്കുന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ സ്ഥാനാർഥികളെ കുറിച്ച് പ്രാഥമിക ചർച്ച നടക്കുമെന്നാണ് വിവരം. പ്രഖ്യാപനം വന്നയുടൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിൽ ആദ്യം സജീവമാകാനാണ് സി.പി.എം ശ്രമം. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപന സാധ്യത മുന്നിൽകണ്ടാണ്. ഈ മാസം 18വരെ നിശ്ചയിച്ച നിയമസഭ സമ്മേളനം 15ന് തീരുംവിധം പുനഃക്രമീകരിച്ചിരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് പല പേരുകൾ സി.പി.എം പരിഗണിക്കുന്നുണ്ട്.
യു.ഡി.എഫിലും മുന്നൊരുക്കം സജീവമായി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി രാജിവെച്ച അന്നുതന്നെ പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിച്ചതാണ്. വയനാടിനെ സംബന്ധിച്ച് കോൺഗ്രസിന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം മാത്രമേ വരേണ്ടതുള്ളൂ. ഷാഫി പറമ്പില്‍ ഒഴിഞ്ഞ പാലക്കാട് സീറ്റില്‍ ഒന്നിലധികം പേരുകൾ ഉയരുന്നുണ്ട്. വയനാട് സീറ്റില്‍ സി.പി.ഐയും ബി.ജെ.പിയും പ്രധാന നേതാക്കളെ മത്സരിപ്പിച്ച പരീക്ഷണം ഇക്കുറി തുടരുമോ എന്നത് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.