കമ്പ്യൂട്ടർ ഉൾപ്പെടെ ഐ.ടി ഉൽപന്ന ഇടപാട് വ്യവസ്ഥയിൽ മാറ്റത്തിന് മന്ത്രിസഭ തീരുമാനം
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലേക്ക് കമ്പ്യൂട്ടർ ഉൾപ്പെടെ ഐ.ടി ഉൽപന്നങ്ങൾ വാങ്ങുന്നതിലെ ക്രമക്കേട് തടയാൻ നിലവിലുള്ള രീതിയിൽ മാറ്റത്തിന് മന്ത്രിസഭ തീരുമാനം. ഒരേ സ്പെസിഫിക്കേഷനുള്ള ഇനങ്ങളുടെ വില ഗവൺമെന്റ് ഇ. മാർക്കറ്റ് (ജെം) പോര്‍ട്ടലില്‍ ലഭ്യമായ വിലയുമായി താരതമ്യം ചെയ്ത് കുറഞ്ഞ വിലക്ക് ലഭിക്കുന്ന പോര്‍ട്ടല്‍ മുഖേന സംഭരിക്കേണ്ടതാണെന്ന വ്യവസ്ഥയാണ് ഇതിനായി കൊണ്ടുവരുന്നത്.
ഈ വ്യവസ്ഥക്ക് വിധേയമായി നിലവിലുള്ള സെന്‍ട്രലൈസ്ഡ് പ്രൊക്വയര്‍മെന്റ് റെയ്റ്റ് കോണ്‍ട്രാക്ട് രീതി (സി.പി.ആർ.സി.എസ്) തുടരാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. ബോര്‍ഡുകള്‍, കമീഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഐ.ടി ഉല്പന്നങ്ങൾ വാങ്ങുമ്പോഴും ഈ വ്യവസ്ഥ ബാധകമായിരിക്കും.
കൂടുതൽ പൊതു ഐ.ടി ഉൽപന്നങ്ങളുടെ സ്പെസിഫിക്കേഷനുകൾ നിശ്ചയിച്ച് അവയുടെ വില വിവരങ്ങൾ സഹിതം സി.പി.ആർ.സി.എസ് പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ ഐ.ടി മിഷൻ ഡയറക്ടർ സ്വീകരിക്കണം. മൂല ഉപകരണം ഉൽപാദകർക്കുള്ള പണം അടയ്ക്കാനുള്ള കാലതാമസം ഒഴിവാക്കാനും സി.പി.ആർ.സി.എസ് വഴി ഓർഡർ ചെയ്ത ഉൽപന്നങ്ങളുടെ ഡെലിവറി / സേവനം വേഗത്തിലാക്കാനും ഐ.ടി മിഷനും കെൽട്രോണും ആവശ്യമായ നടപടിയെടുക്കണം.
സി.പി.ആർ.സി.എസിന്റെ നിലവിലെ സംവിധാനം മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണം. ജെം പോർട്ടലിന്റെ ഉപയോഗം സംബന്ധിച്ച് വകുപ്പുകൾക്കാവശ്യമായ പരിശീലനവും പ്രവർത്തന മാർഗനിർദേശങ്ങളും വെബ്സൈറ്റ് വഴി നൽകിയിട്ടുണ്ടെന്ന് ഐ.ടി മിഷൻ ഉറപ്പാക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.