വീര്യം കൂട്ടാനായി കള്ളിൽ കഞ്ചാവ്; 46 ഷാപ്പുകൾക്കെതിരെ നടപടി
text_fieldsRepresentational Image
തൊടുപുഴ: കള്ളിൽ കഞ്ചാവ് കലർത്തി വിൽപന നടത്തിയതിന് എറണാകുളം, ഇടുക്കി ജില്ലകളിലെ 46 ഷാപ്പുകൾക്കെതിരെ കേസെടുത്തു. മാനേജർ, ഷാപ്പ് ലൈസൻസി എന്നിവരെ പ്രതി ചേർത്താണ് എക്‌സൈസ് വകുപ്പ് കേസെടുത്തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കോതമംഗലം, തൊടുപുഴ റേഞ്ചുകളിലെ ഷാപ്പുകളിലാണ് കള്ളിൽ കഞ്ചാവിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. എക്‌സൈസ് കമീഷണറുടെ റിപ്പോർട്ട് കിട്ടുന്നതോടെ ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കിയേക്കും. സംഭവവുമായി ബന്ധപ്പെട്ട് 34ഓളം അബ്കാരി കേസുകളാണ് എടുത്തിട്ടുള്ളത്.
പാലക്കാട് നിന്നെത്തിക്കുന്ന കള്ളിലാണ് കഞ്ചാവിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ക്രിസ്തുമസിനോടടുത്ത് എക്‌സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് കള്ളിന്‍റെ സാമ്പിൾ ശേഖരിച്ചത്. ആറുമാസങ്ങൾക്ക് ശേഷം വന്ന റിപ്പോർട്ടിലാണ് കള്ളിൽ കഞ്ചാവ് കലർത്തിയിട്ടുണ്ടെന്ന് തെളിഞ്ഞത്.
കള്ളിന് വീര്യം കൂട്ടാനായി കഞ്ചാവിന്‍റെ ഇലകള്‍ അരച്ചുചേര്‍ത്തിരിക്കാമെന്നും അല്ലെങ്കില്‍ കഞ്ചാവ് കിഴി ഉപയോഗിച്ച് കള്ളിന് വീര്യം കൂട്ടിയതാകുമെന്നുമാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ 67 പേർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും എക്‌സൈസ് തീരുമാനിച്ചു. കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം പുറത്തുവന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.