‘കാസ’യുടെ രാഷ്ട്രീയ പ്രവേശം സാമൂഹിക സംഘർഷം വളർത്തും -ഐ.എൻ.എൽ
text_fieldsകോഴിക്കോട് : സംഘപരിവാറിനും മോദി സർക്കാറിനും വേണ്ടി രഹസ്യമായും നിഗൂഢമായും പ്രവർത്തിക്കുന്ന 'കാസ' എന്ന ക്രൈസ്തവ കൂട്ടായ്മയുടെ രാഷ്ട്രീയ രംഗ പ്രവേശനത്തിനുള്ള നീക്കം സാമൂഹിക സംഘർഷം വളർത്തുകയും മതമൈത്രി തകർക്കുകയും ചെയ്യുമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
2008 മുതൽ രഹസ്യമായും വിദ്വേഷ പ്രചാരകരായും പ്രവർത്തിക്കുന്ന കാസയുടെ മുഖമുദ്ര മുസ്‌ലിം വിരോധമാണ്. ലൗ ജിഹാദിലൂടെ 20000 ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റിയെന്നും എല്ലാ മേഖലകളിലും ഈ വിഭാഗം 'ജിഹാദി'ലൂടെ ആധിപത്യം സ്ഥാപിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രചരിപ്പിക്കുന്ന ഈ സംഘം ഹിന്ദുത്വക്ക് വേണ്ടിയാണ് വിടുവേല ചെയ്യുന്നത്.
യഹോവ സാക്ഷികളൊഴികെ 17 സുപ്രധാന സഭകളുടെ പിന്തുണയും ആശീർവാദവും തങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടർ കേരള കോൺഗ്രസിൻ്റെ പ്രസക്തിയെയാണ് ചോദ്യം ചെയ്യുന്നത്. മത സമൂഹങ്ങളെ തമ്മിൽ തല്ലിച്ച് സംഘപരിവാർ രാഷ്ട്രീയത്തിന് മണ്ണാെരുക്കുകയാണ് ആത്യന്തികലക്ഷ്യമെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ഇസ്‌ലാമോ ഫോബിയ പരത്താൻ ഏതറ്റംവരെ പോകാനും മടിക്കാത്ത 'കാസ'യുടെ രാഷ്ട്രീയ രംഗ പ്രവേശം ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും, മതനിരപേക്ഷ ശക്തികൾ ഇതിനെതിരെ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.