‘മാധ്യമം’ റിപ്പോർട്ടർ ആർ. സുനിലിനെതിരായ കേസ്: പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതെന്നും ചെയ്തില്ലെന്നും ആഭ്യന്തരവകുപ്പ്
text_fieldsകോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് ‘മാധ്യമം’ റിപ്പോർട്ടർ ആർ. സുനിൽ നൽകിയ വാർത്തക്കെതിരെ അഗിളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആഭ്യന്തര വകുപ്പ് ഒരേദിവസം ഇറക്കിയത് രണ്ട് ഉത്തരവ്. വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ ഫെബ്രുവരി 13ലെ ഉത്തരവാണ് ആദ്യം ലഭിച്ചത്. അതുപ്രകാരം അഗളി മുൻ ഡി.വൈ.എസ്.പി എൻ. മുരളീധരനെയും ഐ.എസ്.എച്ച്.ഒ സലീമിനെയും ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
ഈ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2023 നവംബർ 24ന് സംസ്ഥാന പൊലീസ് മേധാവി കത്ത് നൽകിയിരുന്നുവെന്നും ഉത്തരവിലുണ്ട്.
അതനുസരിച്ചാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ജോസഫ് കുര്യൻ ആദിവാസിയായ ചന്ദ്രമോഹന്റെ തറവാട്ട് സ്വത്ത് അനധികൃതമായി തട്ടിയെടുത്തുവെന്ന് ആരോപിച്ച് നൽകിയ പരാതി ‘മാധ്യമം’ ഓൺലൈൻ വാർത്തയാക്കിയതാണ് കേസിന് വഴിവെച്ചത്.
ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ആദിവാസി നേതാവ് സുകുമാരനും റിപ്പോർട്ടർക്കുമെതിരെ ജോസഫ് കുര്യൻ ഡി.വൈ.എസ്.പിക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം പരാതി നൽകി. തുടർന്ന് അഗളി ഡി.വൈ.എസ്.പി, എസ്.എച്ച്.ഒ എന്നിവർ പ്രാഥമിക അന്വേഷണം നടത്താതെ മണ്ണാർക്കാട് ജെ.എഫ്.സി.എം കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷം കേസ് രജിസ്റ്റർ ചെയ്തു.
ജോസഫ് കുര്യൻ തൻറെ സ്വത്തുക്കൾ അനധികൃതമായി കൈയേറിയെന്നും ഭൂമാഫിയയുടെ സഹായത്തോടെ ഭൂമി കൈയേറാൻ ശ്രമിച്ചെന്നും ആരോപിച്ച് ബാലസുബ്രഹ്മണ്യൻ എന്നയാൾ അഗളി പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ഈ പരാതിയിലും നടപടിയെടുക്കുന്നതിൽ കൃത്യമായ നിർദേശം നൽകുന്നതിൽ അഗളി ഡിവൈ.എസ്.പി പരാജയപ്പെട്ടുവെന്നും അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. അതിനാലാണ് സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തത്.
ചുമതലകൾ നിർവഹിക്കുന്നതിലെ ഗുരുതര വീഴ്ചകൾ, ഭൂമാഫിയയെ സഹായിക്കാനുള്ള ദുരുദ്ദേശം, പൊതു ജനങ്ങളോടുള്ള മോശം പെരുമാറ്റം, ഔദ്യോഗിക അധികാര ദുരുപയോഗം, സദാചാരം പാലിക്കാത്തതും കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ കടുത്ത അച്ചടക്കമില്ലായ്മയും റിപ്പോർട്ട് പ്രഥമദൃഷ്ട്യാ വെളിപ്പെടുത്തുന്നുണ്ടെന്നും ജനുവരി 11ലെ ഉത്തരവിൽ രേഖപ്പെടുത്തി. സംയുക്ത വാക്കാലുള്ള അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു ഉത്തരവിലെ നിർദേശം.
ഇതിന് ശേഷം ഫെബ്രുവരി 13നാണ് അഗളി മുൻ ഡിവൈ.എസ്.പിയെയും ഐ.എസ്.എച്ച്.ഒയെയും സസ്പന്റെ് ചെയ്ത് ആഭ്യന്തര (എച്ച്) വകുപ്പിൽ നിന്ന് ഉത്തരവിറക്കിയത്. ഇതിന്‍റെ പകർപ്പാണ് വിവരാവകാശ പ്രകാരം 'മാധ്യമ'ത്തിന് അയച്ചുതന്നത്. ആഭ്യന്തര വകുപ്പിലെ അണ്ടർ സെക്രട്ടറി ആർ. പ്രവീൺ കുമാറാണ് ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പിലെ പൊതു വിവരാവകാശ ഓഫിസറും അപ്പീൽ അധികാരിയും ഒരേ ഉത്തരവാണ് 'മാധ്യമ'ത്തിന് കൈമാറിയത്.
എന്നാൽ, വിവരാവകാശ പ്രകാരം അയച്ചുതന്ന ഫെബ്രുവരി 13ലെ ഉത്തരവിൽ പിഴവുണ്ടെന്നാണ് ഇന്ന് രാവിലെ 'മാധ്യമം' റിപ്പോർട്ടറെ ആഭ്യന്തര വകുപ്പിൽ നിന്ന് ഫോണിൽ വിളിച്ച ഉദ്യോഗസ്ഥൻ അറിയിച്ചത്. 'പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന്' ടൈപ്പ് ചെയ്തത് ക്ലറിക്കൽ മിസ്റ്റേക്ക് ആയിരുന്നു എന്നും അറിയിച്ചു. എന്താണ് മാറ്റം എന്ന് ചോദിച്ചപ്പോൾ 'പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടില്ല' എന്നും വ്യക്തമാക്കി.
തുടർന്ന് ഫെബ്രുവരി 13ന് പുറത്തിറക്കിയ തുരുത്തിയ ഉത്തരവിന്റെ പകർപ്പ് ഈമെയ്‍ൽ വഴി അയച്ചുതന്നു. അതിൽ 'പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു' എന്ന വാക്യം ഒഴിവാക്കിയിട്ടുണ്ട്. മറ്റ് തിരിത്തുകളൊന്നും ഉത്തരവിലില്ല. എന്തുകൊണ്ട് ഫെബ്രുവരി 13ലെ തിരുത്തിയത് മറച്ചുവെച്ചു എന്നതിന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് വിശദീകരണവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.