ആലപ്പുഴ കലക്ടറേറ്റിൽ ജാതി വിവേചനം; പട്ടികജാതിക്കാരായ ജീവനക്കാർക്ക് പ്രത്യേക ഹാജർ പുസ്തകം, പൊലീസ് കേസെടുത്തു
text_fieldsആലപ്പുഴ: കലക്ടറേറ്റിൽ ജാതിവിവേചനം നേരിട്ടെന്ന പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. കലക്ടറേറ്റിലെ കൺട്രോൾ റൂമിൽ ചൗക്കിദാറായി ജോലി ചെയ്യുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട രണ്ട് ജീവനക്കാർക്കായി പ്രത്യേക ഹാജർ പുസ്തകം ഏർപ്പെടുത്തിയെന്നാണ് പരാതി.
ആലപ്പുഴ ഡിവൈ.എസ്.പി എം.ആർ. മധുബാബു പരാതിക്കാരന്‍റെ മൊഴിയെടുത്തു. ഇതിന്‍റെ തുടർച്ചയായി, കൂടെ ജാതിവിവേചനം നേരിട്ടയാളുടെയും കലക്ടറേറ്റിലെ മറ്റ് ജീവനക്കാരുടെയും മൊഴിയെടുക്കും. അടുത്ത ദിവസങ്ങളിലായി മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്‍റെ നീക്കം.
ഇതേ വിഷയത്തിൽ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും ലാൻഡ് റവന്യൂ കമീഷനും നൽകിയ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിലെ അന്വേഷണ ഉദ്യോഗസ്ഥൻ എൻ.എച്ച് (എൽ.എ) സ്പെഷൽ ഡെപ്യൂട്ടി കലക്ടർ ഡി.സി. ദിലീപ്കുമാർ പരാതിക്കാരിയുടെയും ജീവനക്കാരന്‍റെയും മൊഴിയെടുത്തിരുന്നു. തുടർഘട്ടമായി ജീവനക്കാരുടെയും മൊഴിയെടുക്കുകയാണ്.
കലക്ടറേറ്റിലെ കൺട്രോൾ റൂമിൽ ചൗക്കിദാറായി ജോലി ചെയ്യുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട രണ്ട് ജീവനക്കാർക്കായി പ്രത്യേക ഹാജർ പുസ്തകം ഏർപ്പെടുത്തിയെന്നാണ് പരാതി. ഈ വിഷയത്തിൽ കേരള സംസ്ഥാന പട്ടികജാതി-പട്ടിക വർഗ ഗോത്ര കമീഷനും ഇടപെട്ടിരുന്നു. കലക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നാണ് പരാതിക്കാരന്‍റെ ആക്ഷേപം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.